Posted by Web Desk, 01 May, 2022
ബി.വി.അരുണ്‍ കുമാര്‍
കുഞ്ചാക്കോ ബോബന്, റിമ കല്ലിംഗല്‍ താരജോഡികളായെത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം റിലീസായിട്ട് ഏഴു വര്‍ഷം തികയുന്നു. പേരുപോലെ തന്നെ ഏറെ കൗതുകം നിറഞ്ഞ സിനിമയായിരുന്നു അത്. അഴകിയ രാവണനില്‍ എന്‍.പി. അംബുജാക്ഷനായി വേഷമിട്ട ശ്രീനിവാസന്, മമ്മൂട്ടിയോടു പറയുന്ന ഒരു കഥയുടെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണനില്‍ ശ്രീനിവാസന് പറഞ്ഞ കഥയെ ഹാസ്യവും മറ്റു മേമ്പൊടിയും ചേര്‍ത്ത് വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു സംവിധായകന് സന്തോഷ് വിശ്വനാഥ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു അത്. ചിറകൊടിഞ്ഞ കിനാവുകളെ കുറിച്ച് സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു.
ആദ്യ ചിത്രം റിലീസായിട്ട് ഏഴു വര്‍ഷം. എന്തു തോന്നുന്നു?
അത് വലിയൊരു ഫീലാണ്. ഏഴുവര്‍ഷം മുമ്പ് റിലീസാകേണ്ട ചിത്രമായിരുന്നില്ല ചിറകൊടിഞ്ഞ കിനാക്കള്‍. മൂന്നുവര്‍ഷം മുമ്പാണ് ആ ചിത്രം ഇറങ്ങേണ്ടിയിരുന്നത്. കാലം തെറ്റിവന്ന സിനിമയാണെന്ന് എന്നോടു പലരും പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ കഥ ഇറങ്ങിയ സമയത്ത് ആര്‍ക്കും അത്രയ്ക്ക് മനസിലായില്ല. പക്ഷേ അതിനു ശേഷമാണ് പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ മാറിവന്നത്. മൂന്നുവര്‍ഷം മുമ്പാണ് ഈ ചിത്രം ഇറങ്ങിയതെങ്കില്‍ 2015ല്‍ ഉണ്ടായ റിസള്‍ട്ടാകില്ല സംഭവിക്കുന്നത്.
എന്തുകൊണ്ടാണ് കാലം തെറ്റി ഇറങ്ങിയ സിനിമയെന്ന് പറയാന്‍ കാരണം?
ആലോചിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു ആ സംഗതി. 2015 മെയ് ഒന്നിന് ഈ ചിത്രം ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ല. കുഞ്ചാക്കോ ബോബന് ചിത്രം എന്ന രീതിയിലായിരുന്നു പലരും ഈ സിനിമയെ കണ്ടത്. പക്ഷേ ചെറുപ്പക്കാര്‍ കൂടുതലും കണ്ട് ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്. എന്നാല്‍ സാധാരണ പ്രേക്ഷകര്‍ മുമ്പ് കണ്ടെങ്കിലും ഇപ്പോള്‍ ടിവിയിലും മറ്റും വീണ്ടും കാണുമ്പോഴാണ് അതിന്റെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. സിനിമ ഇറങ്ങിയപ്പോള്‍ ബോക്സ് ഓഫീസ് അത് പ്രതിഫലിച്ചില്ല. ഈ സിനിമ എടുക്കുന്ന സമയത്ത് പലരും എന്നോടു ചോദിച്ചിരുന്നു റിസ്ക് എടുക്കണോ എന്ന്. സിനിമാ മേഖലയിലെ പ്രമുഖര്‍ എന്നോട് ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. സേഫായ സിനിമയല്ലേ ചെയ്യേണ്ടത്. ആദ്യ സിനിമയല്ലേ അവസരം ഒന്നേയുള്ളു. അതു മനസിലാക്കി വേണം ചെയ്യാനെന്നു വരെ എന്നോടു പറഞ്ഞു. പക്ഷേ തുടക്കം തന്നെ ഒരു കൊമേഴ്സ്യല്‍ സിനിമ ചെയ്തു വരണ്ടെന്ന ഞാന്‍ വിചാരിച്ചു. നിര്‍മാതാവിന്റെ വശത്തുനിന്നും ഒരു സിനിമ വിജയിച്ചാലേ അവര്‍ അടുത്ത സിനിമ ചെയ്യൂ. അതൊക്കെ ഞാന്‍ ആലോചിച്ചു തന്നെയാണ് ചിറകൊടിഞ്ഞ കിനാവുകള്‍ ചെയ്തത്.
ഇപ്പോഴുള്ള പ്രതികരണം എന്താണ്?
ഈ കാലഘട്ടത്തിലാണ് ചിറകൊടിഞ്ഞ കിനാവുകള്‍ ഇറങ്ങേണ്ടതെന്നാണ് എന്നെ വിളിക്കുന്നവര്‍ പറയുന്നത്. ഒരുപക്ഷേ സിനിമ റിലീസ് ചെയ്ത സമയത്ത് വെറുമൊരു സിനിമയായി മാത്രമേ പ്രേക്ഷകര്‍ കണ്ടിരുന്നുള്ളു. ഇന്ന് അവരുടെ കാഴ്ചപ്പാട് മാറി. ടിവിയില്‍ സിനിമ പലപ്പോഴായി കാണിക്കുന്നുണ്ട്. അത് വീണ്ടും വീണ്ടും കാണാന്‍ ആള്‍ക്കാരുണ്ട്. ഇതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. ഇപ്പോഴും ആ ആഗ്രഹം എനിക്കുണ്ട്. എന്തായാലും ഞാന്‍ ചിറകൊടിഞ്ഞ കിനാവുകള്‍ രണ്ടാം ഭാഗം ചെയ്യും.
അഴകിയ രാവണനാണോ ഈ സിനിമയ്ക്കു പ്രചോദനമായത്?
ഒരു സ്കൂപ്പ് സിനിമ ചെയ്യണമെങ്കില്‍ അതിനു പറ്റിയ കഥ വേണം. സാധാരണ ഒരു സബ്ജക്റ്റ് ഉപയോഗിച്ചു വേണമെങ്കില്‍ നമുക്ക് സിനിമ ചെയ്യാം. അത് ഒരു പരിധിക്കപ്പുറത്തേക്ക് ചെയ്യാനാകില്ല. എല്ലാവര്ക്കും പരിചയമുള്ള ഒരു പൈങ്കിളി കഥ വേണമെന്ന് എനിക്കു തോന്നി. അങ്ങനെ ചിന്തിച്ചപ്പോഴാണ് അഴകിയ രാവണന് എന്ന സിനിമയ്ക്കകത്തു പറഞ്ഞ കഥ ഓര്മ വന്നത്. അതുതന്നെയാണ് ബെസ്റ്റെന്ന് എനിക്കു തോന്നി. കാരണം എല്ലാവര്ക്കും സുപരിചിതമാണ് ആ കഥയും പേരും. അംബുജാക്ഷന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനി ചേട്ടന് നന്നായി പറഞ്ഞു ഫലിപ്പിച്ച കഥയാണത്. എല്ലാവര്ക്കും പരിചയമായ പേരു കൂടിയായപ്പോള്‍ നേരെ ശ്രീനിച്ചേട്ടനെ സമീപിച്ചു. ആവശ്യം അറിഞ്ഞപ്പോള്‍ അദ്ദേഹവും സപ്പോര്‍ട്ടായിരുന്നു.
ചിറകൊടിഞ്ഞ കിനാവുകളാണോ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചത്?
സത്യത്തില്‍ ചെമ്മീന്‍ എന്ന സിനിമയെ റീമേക്ക് ചെയ്യാനായിരുന്നു ആലോചിച്ചത്. നല്ലൊരു ക്ലാസ് സിനിമയാണ് ചെമ്മന്‍. അതിനെ റീമേക്ക് ചെയ്താല്‍ എങ്ങനെയാകുമെന്ന ആശങ്കയുണ്ടായിരുന്നു. ക്ലാസ് സിനിമാ കാറ്റഗറിയില്‍ നില്ക്കുന്ന സിനിമയെ ഈ ലെവലില്‍ കൊണ്ടുവരാനാകില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് ചിറകൊടിഞ്ഞ കിനാക്കള്‍ കിട്ടിയത്. എല്ലാവര്ക്കും ചിരിവരുന്ന സിനിമയാണിത്.
ഒരിടത്ത് കല്യാണം മറ്റൊരിടത്ത് പാലുകാച്ചല്‍ എങ്ങനെയായിരുന്നു ഈ സിനിമയില്‍ പ്രതിഫലിച്ചത്?
അഴകിയ രാവണന് എന്ന പേരു പറയുമ്പോള്‍ തന്നെ ഓടിവരുന്ന ഡയലോഗാണിത്. കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം. സിനിമയിലെ നിര്‍ണായക സന്ദര്‍ഭം കൂടിയാണിത്. ശരിയായ രീതിയില്‍ അതു ചെയ്തില്ലെങ്കില്‍ കൂക്കുവിളി കിട്ടുമെന്ന് അറിയാമായിരുന്നു. നന്നായി ചെയ്താല്‍ കൈയടി കിട്ടുമെന്നും അറിയാം. അഴകിയ രാവണനില്‍ ശ്രീനിച്ചേട്ടന് പറയുന്നിടത്ത് കൃത്യമായി അത് അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഒരു റിപ്പീറ്റേഷന്‍ വരാന്‍ പാടില്ലെന്ന് അറിയാമായിരുന്നു. പരമാവധി നന്നായി ചെയ്തിട്ടുണ്ട്.
അഴകിയ രാവണനില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പേര് വന്നതെങ്ങനെയെന്ന് അറിയാമോ?
ശ്രീനിച്ചേട്ടന്റെ സംഭാവനയാണ് അത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നാട്ടില്‍ നാടകങ്ങള്‍ നടക്കുമായിരുന്നു. സിനിമ റിലീസാകുമ്പോള്‍ കൈവണ്ടിയില്‍ നോട്ടീസ് വിതരണം ചെയ്യുന്ന പോലെ നാടകങ്ങള്‍ക്കും നോട്ടീസ് വിതരണമുണ്ടായിരുന്നു. അങ്ങനെ ലഭിച്ച ഒരു നോട്ടീസിലെ നാടകത്തിന്റെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണന് എന്ന സിനിമ എഴുതുന്ന സമയത്ത് യാദൃശ്ചികമായി കടന്നുവന്നതാണ് ആ പേരെന്നാണ് ശ്രീനിച്ചേട്ടന് എന്നോടു പറഞ്ഞത്.
ആദ്യ സിനിമ ചെയ്യുമ്പോള്‍ മനസില്‍ ആശങ്കയുണ്ടായിരുന്നോ?
ഒരിക്കലുമില്ല. ആദ്യ സിനിമ ചെയ്യുമ്പോഴുള്ള ധൈര്യം അടുത്ത സിനിമ ചെയ്യുമ്പോള്‍ നമുക്ക് കിട്ടില്ല. ഒന്നുകില്‍ അങ്ങോട്ട്, അല്ലെങ്കില്‍ ഇങ്ങോട്ട് എന്നതാണ് ആദ്യ സിനിമ ചെയ്യുമ്പോള്‍ തോന്നാറുള്ളത്. ഒരു റിസ്ക് എടുക്കുകയാണ്. അതറിഞ്ഞു തന്നെയാണ് ഈ സിനിമ ചെയ്തത്. ആദ്യ സിനിമ ചെയ്യാനുള്ള ധൈര്യം രണ്ടാമത്തെ സിനിമയ്ക്ക് ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാകും മറുപടി. നമ്മള് ഒരു സംവിധായകനായിക്കഴിഞ്ഞാല്‍ ഒരുപാടു കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ആദ്യ ചിത്രത്തിന് വേലികളില്ല. എങ്ങനെ വേണമെങ്കിലും നമുക്ക് ചിന്തിക്കാം. നമ്മളോടൊപ്പം സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മാതാവും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കിലേ അങ്ങനെ ചിന്തിക്കാനാകൂ. നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ കട്ട സപ്പോര്‍ട്ട് എനിക്കു ലഭിച്ചിരുന്നു. പുതിയ സംവിധായകനെ വിശ്വസിച്ച് സിനിമ നിര്‍മിക്കാന്‍ തയാറായ ആളാണ് അദ്ദേഹം. പിന്നെ ഡേറ്റ് തരാന്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. സാധാരണ ഇത്തരം ആര്‍ട്ടിസ്റ്റുകള്‍ വളരെ എക്സ്പിരിയന്‍സ്ഡ് ആയിട്ടുള്ള സംവിധായകരെയാകും ആശ്രയിക്കുക. എന്നാല്‍ പുതിയൊരു ആളെന്ന ആശങ്കയില്ലാതെ എന്നെ വിശ്വസിച്ച് ഡേറ്റ് തന്ന ആര്‍ട്ടിസ്റ്റുകളാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം.
കുഞ്ചാക്കോ ബോബനെ തന്നെയാണോ നായനായി തീരുമാനിച്ചത്?
തുടക്കത്തില്‍ ശ്രീനിയേട്ടന് മാത്രമേ മനസിലുണ്ടായിരുന്നു. ഒരുപാട് വേഷങ്ങള്‍ ഈ സിനിമയിലുണ്ട്. അഞ്ചുവര്‍ഷത്തെ ശ്രമഫലമാണ് ചിറകൊടിഞ്ഞ കിനാക്കള്‍. എഴുത്തുകാരന് സഞ്ജയ് എന്റെ കൂടെയുണ്ടായിരുന്നു. അദ്ദേഹം വഴിയാണ് ലിസ്റ്റിനെ നിര്‍മാതാവായി കിട്ടുന്നത്. അങ്ങനെ ആലോചിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന് ഇത്തരമൊരു പാറ്റേണില്‍ സിനിമ ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹം സമ്മതിക്കുമോ എന്നതായിരുന്നു ആശങ്ക. ഒന്നുരണ്ട് യുവ താരങ്ങളെ ഞങ്ങള്‍ സമീപിച്ചു. അവര്‍ കഥ കേട്ടെങ്കിലും ഡേറ്റ് തരാന്‍ വിസമ്മതിച്ചു. അത് അവരുടെ കുറ്റമല്ല. ഇങ്ങനെയൊരു സിനിമ സംവിധായകനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അയാള്‍ക്ക് മോശമായും നന്നായും ചെയ്യാന്‍ സാധിക്കും. നോര്‍മലായ സബ്ജക്റ്റായിരുന്നുവെങ്കില് അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടാകും. ഇതങ്ങനെയല്ല. സംവിധായകന്റെ കൈയിലിരിക്കുന്ന സിനിമയാണ്. അവര്‍ക്ക് അതിനുള്ള ധൈര്യമില്ലാത്തതിനാലാണ് ഡേറ്റ് കിട്ടാതെ പോയത്. ഒടുവില്‍ കുഞ്ചാക്കോ ബോബനെ സമീപിച്ചു. അദ്ദേഹം കഥ കേട്ടതും ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. എന്നെപ്പോലൊരു ആളെ വിശ്വസിച്ച് ഡേറ്റ് തന്നതു തന്നെ വലിയ കാര്യമാണ്. പുതുമുഖങ്ങള്‍ക്ക് അദ്ദേഹം അന്ന് ഡേറ്റ് കൊടുത്തിരുന്ന സമയമല്ലായിരുന്നു. എന്നാല്‍ കഥ കേട്ടതും അദ്ദേഹം സമ്മതം അറിയിച്ചു.
ചിറകൊടിഞ്ഞ കിനാവുകളെ കുറിച്ച് മമ്മൂട്ടിയെ അറിയിച്ചിരുന്നോ?
എനിക്ക് അന്ന് അദ്ദേഹത്തെ അത്ര പരിചയമുണ്ടായിരുന്നില്ല. അഴകിയ രാവണന് എടുത്ത കമല്‍ സാറിനെ വിളിച്ച് പെര്മിഷന് ചോദിച്ചു. ഒരു ചെറിയ രീതിയില്‍ ചെയ്യുന്ന സിനിമയായിരിക്കുമെന്നാണ് ആദ്യം അദ്ദേഹം കരുതിയത്. പിന്നീട് കഥ കേട്ടപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. ഈ സിനിമയുടെ ക്ലൈമാക്സില്‍ മമ്മൂട്ടിക്ക് ഒരു ഗസ്റ്റ് അപ്പിയറന്‍സ് കൊടുത്തിരുന്നു. അഴകിയ രാവണനിലെ ശങ്കര്‍ ദാസിന്റെ വേഷം തന്നെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇക്കാര്യം ഞാന്‍ ശ്രീനിയേട്ടനോടു പറഞ്ഞു. മമ്മൂക്കയോട് ഇക്കാര്യം സംസാരിക്കാമെന്ന് ശ്രീനിയേട്ടന് പറഞ്ഞു. അങ്ങനെ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയം ശ്രീനിയേട്ടന്റെ ഫോണ്‍ കോള്‍ വന്നു. ക്ലൈമാക്സിന്റെ കാര്യം ഒന്നു വ്യക്തമായി പറയാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എനിക്കു തോന്നുന്നു മമ്മൂക്കയുടെ അടുത്തിരുന്നാകാം ശ്രീനിയേട്ടന് വിളിച്ചത്. ഞാന്‍ ക്ലൈമാക്സ് പറഞ്ഞു കേള്‍പ്പിച്ചു. പിന്നെ വിളിക്കാമെന്നു പറഞ്ഞ് ശ്രീനിയേട്ടന് ഫോണ്‍ വച്ചു. മമ്മൂട്ടിക്ക് അതു ചെയ്യാന്‍ താത്പര്യമില്ലെന്ന് പിന്നീട് ശ്രീനിയേട്ടന് പറഞ്ഞു. പിന്നെ വേറെ ഓപ്ഷനില്ലാതെ വന്നു. ഒടുവില്‍ സ്ക്രിപ്റ്റ് റീവര്‍ക്ക് ചെയ്തു. എനിക്ക് അത് ഏറെ വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയെ കുറിച്ച് പബ്ലിക്കായി സംസാരിച്ചത് മമ്മൂട്ടിയായിരുന്നു. ഒരു സിനിമയുടെ പൂജാ ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹം അത് പറഞ്ഞത്. മലയാള സിനിമയുടെ ലാന്‍ഡ് മാര്‍ക്ക് മൂവിയാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു ശേഷമാണ് ഞാന്‍ മമ്മൂക്കയെ കോണ്ടാക്റ്റ് ചെയ്യുന്നത്.
സിനിമയുടെ വിജയത്തെ കുറിച്ച്?
എന്റെ കഴിവു കൊണ്ടല്ല ഒരു സിനിമ ഉണ്ടാകുന്നത്, വിജയിക്കുന്നത്. ഞാനൊരാള് മാത്രം വിചാരിച്ചാല്‍ ചെയ്യാനാകുന്ന കാര്യമല്ല. നമുക്ക് ഒരു വിത്ത് പാകാനാകും. അത് മുളയ്ക്കണമെങ്കില്‍ വെള്ളവും വളവും വേണം. അങ്ങനെ കുറേ ഘടകങ്ങള്‍ ചേര്‍ന്നാല്‍ മാത്രമേ സിനിമയുണ്ടാകൂ. ഒരു കൂട്ടായ്മയാണ് സിനിമ. എന്റെ ചുറ്റും ആള്ക്കാര് ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു സിനിമ ചെയ്യാനാകൂ. ഞാന്‍ ഇപ്പോഴും വലിയ നിലയില്‍ എത്തി എന്നു തോന്നുന്നില്ല. ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഒരു പുതിയ ക്ലാസിലേക്കു പോകുന്ന കുട്ടിയുടെ മാനസികാവസ്ഥയിലാണ് ഞാന്‍. ഒന്നാം ക്ലാസും രണ്ടാം ക്ലാസും കഴിഞ്ഞതേയുള്ളു. ഇനി മൂന്നാം ക്ലാസിലേക്ക് പോവുകയാണ്. ഒരിക്കലും ഒരു പ്രൊഫസറാകില്ല. അങ്ങനെ വന്നാല്‍ റിട്ടയറായി വീട്ടിലിരിക്കുകയേ ഉള്ളു. എപ്പോഴും നമ്മള് അപ്ഡേറ്റഡായിരിക്കണം.
06 Dec, 2021
08 Aug, 2021
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids