Posted by Online Desk, 31 Mar, 2018
അരൂരിനടുത്ത് എരമല്ലൂരില്‍ റോസ്ഗാര്‍ഡന്‍ ടെക്‌സ്റ്റയില്‍സിന് മുമ്പില്‍ ഒരു ആള്‍ക്കൂട്ടം. ടെക്‌സ്റ്റൈയില്‍സിന് മുന്നിലെ റോഡിലൂടെ ആര്‍ക്കോ പിന്നാലെ ഓടുന്ന ജോജു ജോര്‍ജ്ജ്. ടെക്‌സ്‌റ്റൈല്‍സിന് മുന്നില്‍ അമ്പരന്നു നില്‍ക്കുന്ന അനുശ്രീയും മല്ലികാ സുകുമാരനും. ദേശീയപാത ആയതിനാല്‍ വഴിയേ പോകുന്നവരെല്ലാം പ്രിയതാരങ്ങളെ റോഡരുകില്‍ കണ്ട് വാഹനങ്ങള്‍ ഒതുക്കി ടെക്‌സ്റ്റയില്‍സിന് മുന്നില്‍ കൂടുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് റോസ്ഗാര്‍ഡന് മുന്‍വശം ജനങ്ങളെകൊണ്ട് നിറഞ്ഞു...
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ പഞ്ചവര്‍ണ്ണതത്തയുടെ ചിത്രീകരണ വിശേഷമാണിത്. കുഞ്ചാക്കോ ബോബനും ജയറാമുമാണ് പ്രധാനവേഷങ്ങളില്‍. ജയറാമിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയവേഷങ്ങളിലൊന്നാകും ഇതിലെ കഥാപാത്രം. വ്യത്യസ്തമായ മെയ്ക്ക് ഓവറാണ് ചിത്രത്തില്‍ ജയറാമിന്റേത്. ദിവസവും രാവിലെ ഒന്നര മണിക്കൂറിലേറെയെടുത്താണ് പ്രദീപ് രംഗന്‍ ജയറാമിനെ ഈ ലുക്കിൽ എത്തിച്ചത്. ദിവസം മുഴുവന്‍ മേക്കപ്പ് അഴിക്കാതെ ലൊക്കേഷനില്‍ ചിലവഴിക്കുന്ന ജയറാം കനത്തചൂടില്‍ ശാരീരികമായുള്ള ബുദ്ധിമുട്ടുകള്‍ അവഗണിച്ചാണ് കഥാപാത്രമായി മാറിയത്. ചിത്രത്തിൽ ആദ്യ ഗാനം യൂട്യൂബിലെത്തി, മികച്ച പ്രതികരണം നേടുന്നു. ട്രെയിലർ ഉടൻ പുറത്തിറങ്ങും.
ടെക്‌സ്റ്റൈല്‍സിന്റെ തറയിലിരിക്കുകയാണ് ജയറാം. അടുത്തഷോട്ടിനുള്ള തയ്യാറെടുപ്പിലാണ് രമേഷ് പിഷാരടിയും സംഘവും. ജയറാം തറയിലിരിക്കുന്നതാണ് എടുക്കാന്‍ പോകുന്ന രംഗം. ലൈറ്റിംഗും അറേഞ്ച്‌മെന്റ് നടക്കുമ്പോള്‍ ജയറാം നിലത്തിരുന്ന് അടുത്ത രംഗം മനസ്‌സില്‍ പ്‌ളാന്‍ ചെയ്ത് തുടങ്ങി. ജയറാമും ജോജു ജോര്‍ജ്ജും വരുന്നൊരു കോമ്പിനേഷന്‍ രംഗമാണ് ടെക്‌സ്‌റ്റൈല്‍സിനുള്ളില്‍ പ്‌ളാന്‍ ചെയ്തിരിക്കുന്നത്. ഒച്ചപ്പാടും ബഹളവുമില്ല, ചിരിപ്പിക്കേണ്ടിടത്ത് ചിരിപ്പിച്ച് ഗൗരവത്തോടെ പോകേണ്ടിടത്ത് ഗൗരവം ചോരാതെ ഇരുത്തം വന്നൊരു സംവിധായകന്റെ ശരീരഭാഷയാണ് രമേഷ് പിഷാരടി പ്രകടിപ്പിക്കുന്നത്.
നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിന്റെ കൂളായ സാന്നിധ്യം രമേഷ് പിഷാരടിയെ പിരിമുറുക്കമില്ലാതെ ജോലി ചെയ്യാന്‍ സഹായിക്കുന്നു. ചിത്രീകരണത്തിനിടയില്‍ സ്വന്തം ശബ്ദം പിന്നില്‍ നിന്നും കേട്ട് മണിയന്‍പിള്ള രാജു തിരിഞ്ഞു നോക്കി. ടെക്‌സ്റ്റയില്‍സിലെ വിസിറ്റേഴ്‌സ് സിറ്റിംഗിലെ ടെലിവിഷനില്‍ പ്രേമം സിനിമ കളിക്കുന്നു. ജോര്‍ജ്ജിന്റെ അച്ഛന്‍ കോളേജില്‍ വരുന്ന രംഗമാണ് ടി.വിയില്‍. പ്രിന്‍സിപ്പാളിന്റെ ശബ്ദം കേട്ടപ്പോഴാണ് മണിയന്‍പിള്ള രാജു ഇതാരാടാ എന്റെ ശബ്ദത്തില്‍ സംസാരിക്കുന്നതെന്ന മട്ടില്‍ പിന്നോട്ടു തിരിഞ്ഞ് നോക്കിയത്. ടി.വിയിലെ രംഗം ആസ്വദിച്ച് തമാശപറഞ്ഞ് മണിയന്‍പിള്ള രാജു സരസമായി ആ സാഹചര്യം കൈകാര്യം ചെയ്തു. ആസ്വദിച്ച് സിനിമയെടുക്കുന്നവരുടെ കൂട്ടായ്മയായി പഞ്ചവര്‍ണ്ണതത്തയുടെ ലൊക്കേഷന്‍ മാറ്റുന്നതില്‍ ചിത്രത്തിന്റെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും രസികത്വം എടുത്തു പറയണം.
എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും പഞ്ചവര്‍ണതത്തയെന്നാണ് രമേഷ് പിഷാരടി പറയുന്നു. സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്ന ജയറാമും കുഞ്ചാക്കോ ബോബനും തങ്ങളുടെ അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത യോനറിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. എം.എല്‍.എയുടെ വേഷത്തിലാണ് ചാക്കോച്ചന്‍ വരുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ പെട്ടെന്ന് എം.എല്‍.എ ആകേണ്ടി വരികയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കലേഷിന്. വളര്‍ത്തുപക്ഷികളെയും മൃഗങ്ങളെയുമെല്ലാം വില്‍ക്കുന്ന കടനടത്തുകയാണ് ജയറാം. കൃത്യമായി ഒരുപേര് മെന്‍ഷന്‍ ചെയ്യാത്ത സിനിമയില്‍ നിര്‍ണ്ണായകമായ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി മല്ലികാ സുകുമാരന്‍ വരുന്നു. ഭാര്യയുടെ വേഷത്തില്‍ അനുശ്രീയാണ്. ജോജി ജോര്‍ജ്ജ്, അശോകന്‍, സലിം കുമാര്‍ എന്നിവരും പ്രാധനപ്പെട്ട വേഷത്തിലാണ് എത്തുന്നത്. സ്ഥിരം പാറ്റേണില്‍ നിന്നും വ്യത്യസ്ത ഗെറ്റപ്പില്‍ ധര്‍മ്മജനും പ്രാധാന്യമുള്ളൊരു വേഷം ചെയ്യുന്നുണ്ട്. ഞാന്‍ ചെയ്യുന്നത് കൊണ്ട് എല്ലാ രംഗത്തും ഓള്‍ഔട്ട് കോമഡിയൊന്നും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ രമേഷ് പിഷാരടി, ഹ്യൂമര്‍ ട്രാക്കിലൂടെ പുരോഗമിക്കുന്ന സിനിമയായിരിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ടിനി ടോമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്തയുടെ നിര്‍മ്മാതാവ്. രചന: രമേഷ് പിഷാരടി, ഹരി പി നായര്‍. പ്രദീപ് നായരാണ് ഛായാഗ്രാഹകന്‍. എം.ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, നാദിര്‍ഷാ എന്നിവരാണ് സംഗീതസംവിധായകര്‍. ബേബി പണിക്കരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ത്യാഗരാജ് കലാസംവിധാനവും സ്‌റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും പ്രദീപ് രംഗന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രശാന്ത് നാരായണന്‍, ജോണ്‍ കുടിയാന്‍മല എന്നിവര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സും അഭിലാഷ് പ്രൊഡക്ഷന്‍ മാനേജരുമാണ്. ഹരി തിരുമലയാണ് നിശ്ചല ഛായാഗ്രഹണം. ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids