Posted by Dipin Mananthavady , 25 Mar, 2017
ക്ലീഷേകളെ ശ്രദ്ധാപൂര്‍വ്വം അടര്‍ത്തി മാറ്റിയെടുത്തുള്ള "ടേക്ക് ഓഫ്"...
ഇറാഖിലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ പെട്ടുപോയ അനുഭവത്തിലേയ്ക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യാനുഭവ മികവ് തന്നെയാണ് ടേക്ക് ഓഫിനെ വേറിട്ട് നിര്‍ത്തുന്നത്. ഹോളിവുഡ് യുദ്ധസിനിമകളോട് കിടപിടിക്കുന്ന വിധത്തില്‍ ഇറാഖിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന പശ്ചാത്തത്തലവും എസ്.എസ് ആക്രമങ്ങളുടെ തീവ്രത അനുഭവവേദ്യമാക്കുന്ന ഫ്രെയിമുകളുമെല്ലാം ഒരു സാധാരണ മലയാളചിത്രത്തിന്റെ ഗണത്തില്‍ നിന്നും ടേക്ക് ഓഫിനെ വേറിട്ടു നിര്‍ത്തുന്നുണ്ട്. രാജേഷ് പിള്ളയ്ക്കുള്ള സ്മരണാഞ്ജലിയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്‍ ടേക്ക് ഓഫ് ഒരുക്കിയിരിക്കുന്നത്. എന്തായാലും ടേക്ക് ഓഫില്‍ സംവിധായകന്‍ എന്ന നിലയില്‍ മികവിന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്.
2014ല്‍ ഇറാഖിലെ ഐ.എസ് തടവില്‍പ്പെട്ട 46 മലയാളി നെഴ്‌സുമാരുടെ മോചനം വലിയ വാര്‍ത്തയായിരുന്നു. ഇത്തരമൊരു സംഭവകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയെന്ന നിലയില്‍ ഡോക്യുമെന്ററിയിലേയ്ക്കും ഡോക്യുഫിക്ഷനിലേയ്ക്കുമെല്ലാം കഥാപരിസരം ചുരുങ്ങിപ്പോകാനുള്ള സാധ്യകളുണ്ടായിരുന്നു. എന്നാല്‍ സമീറയെന്ന കഥാപാത്രത്തെ കഥയുടെ നട്ടെല്ലായി പ്രതിഷ്ഠിച്ച് സമീറയുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലൂടെയും വൈകാരികതയിലൂടെയും സിനിമയെ കൊണ്ടുപോകാന്‍ കഴിഞ്ഞതാണ് ടേക്ക് ഓഫിന്റെ വിജയം. മാതാപിതാക്കളും ആദ്യഭര്‍ത്താവായ ഫൈസലും രണ്ടാം ഭര്‍ത്താവായ ഷഹീദും ആദ്യ ബന്ധത്തിലെ മകന്‍ ഇബ്രുവും സഹജീവനക്കാരായ നഴ്‌സുമാരും ഐ.എസ് ഭീകരരുമെല്ലാം സമീറയുടെ ജീവിതത്തില്‍ വ്യത്യസ്തമായ വൈകാരികതകള്‍ സൃഷ്ടിക്കുകയാണ്. മലയാള സിനിമ കണ്ടുശീലിച്ചിട്ടില്ലാത്ത ഭാര്യയായും അമ്മയായും മകളായും സമീറ മാറുമ്പോള്‍ ടേക്ക് ഓഫ് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് കൂടി പറഞ്ഞ് വയ്‌ക്കേണ്ടി വരും. പുനര്‍വിവാഹിതയാകുന്ന, ഗര്‍ഭിണിയായ, വിഷാദസ്വഭാവമുള്ള ആലങ്കാരികതകളുടെ നിറച്ചാര്‍ത്തുകളില്ലാത്ത ഒരു നായിക കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ധൈര്യം കാണിച്ച സംവിധായകനും തിരക്കഥാകൃത്തിനും തീര്‍ച്ചയായും അഭിമാനിക്കാം. ജീവിത ദുരിതത്തില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടയില്‍ സമീറയ്ക്കു കടന്നു പേകേണ്ടി വരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ തന്മയത്വത്തോടെ പാര്‍വ്വതി മനോഹരമാക്കിയിട്ടുണ്ട്.
നിഷ്കളങ്കമായി പ്രണയിക്കുന്ന കാമുകനായും കരുതലുള്ള ഭര്‍ത്താവായും കുഞ്ചാക്കോ ബോബന്‍ തന്മയത്വം പുലര്‍ത്തിയിട്ടുണ്ട്. നിയന്ത്രിതമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കുഞ്ചാക്കോ ബോബന്‍ ഏറ്റവും മനോഹരമാക്കിയിട്ടുണ്ട്. ആസിഫ് അലിയും ചെറുതെങ്കിലും തന്റെ റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥനായി നെഴ്‌സുമാരുടെ മോചനത്തിന് ചുക്കാന്‍ പിടിക്കുന്ന ഫഹദിന്റെ പ്രകടനവും ശ്രദ്ധേയമായി. ചെറുതും വലുതുമായ ടേക്ക് ഓഫിലെ കഥാപാത്രങ്ങളെല്ലാം സിനിമയുടെ വൈകാരികതയുമായി അത്രയേറെ ഇഴുകി ചേരുന്ന പ്രകടനമാണ് സ്‌ക്രീനില്‍ കാഴ്ചവച്ചിരിക്കുന്നത്.
ആദ്യപകുതിയില്‍ ഇറാഖിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതയാകുന്ന സമീറയുടെ ജീവിതപശ്ചാത്തലം കരുതലോടെയും കയ്യടക്കത്തോടെയുമാണ് തിരക്കഥാകൃത്ത് ഷാജികുമാര്‍ ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ ഐ.എസ് അതിക്രമങ്ങള്‍ പോലും സമീറയുടെ ജീവിതത്തിലൂടെയും വൈകാരികതയിലൂടെയും പറയാന്‍ കാണിച്ചിരിക്കുന്ന കൗശലവും എടുത്ത് പറയേണ്ടതാണ്. ഛായാഗ്രാഹകന്‍ സാനുവര്‍ഗ്ഗീസ് ടേക്ക് ഓഫിന്റെ ആത്മാവറിഞ്ഞ് കാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്. സംവിധായകനെന്ന നിലയില്‍ മലയാള സിനിമയിലേയ്ക്ക് ഉഗ്രനൊരു ടേക്ക് ഓഫ് തന്നെയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ നടത്തിയിരിക്കുന്നത്. ആ കുതിപ്പിനിടയില്‍ കാമറയ്ക്ക് മുന്നിലും പിന്നിലും നിന്ന എല്ലാവരെയും ഒപ്പം ചേര്‍ത്തുപിടിക്കാനും മഹേഷ് നാരായണനുംസാധിച്ചിട്ടുണ്ട്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന നിലയില്‍ മലയാളി ടേക്ക് ഓഫീനെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids