‘ഭ്രമയുഗം’ ലോകസിനിമയുടെ പരമോന്നത വേദികളിലൊന്നായ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ ഇന്ന് പ്രദർശിപ്പിക്കും
ലോസ് ഏഞ്ചൽസിലെ ടെഡ് മാൻ തിയേറ്ററിൽ പ്രാദേശിക സമയം രാത്രി 7.30-നാണ് സ്ക്രീനിംഗ് നടക്കുക. ‘Where the Forest Meets the Sea’ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ വിസ്മയം ലോകത്തിന് മുന്നിലെത്തുന്നത്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ വിസ്മയമായി തുടരുന്ന മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പരീക്ഷണാത്മക ചിത്രം ‘ഭ്രമയുഗം’ ലോകസിനിമയുടെ പരമോന്നത വേദികളിലൊന്നായ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ ഇന്ന് പ്രദർശിപ്പിക്കും.
അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമ എന്ന ചരിത്രനേട്ടമാണ് ഇതോടെ ഭ്രമയുഗം സ്വന്തമാക്കുന്നത്. ലോസ് ഏഞ്ചൽസിലെ ടെഡ് മാൻ തിയേറ്ററിൽ പ്രാദേശിക സമയം രാത്രി 7.30-നാണ് സ്ക്രീനിംഗ് നടക്കുക. ‘Where the Forest Meets the Sea’ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ വിസ്മയം ലോകത്തിന് മുന്നിലെത്തുന്നത്.മമ്മൂട്ടി എന്ന മഹാനടന്റെ അവിസ്മരണീയമായ പ്രകടനമായിരുന്നു ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ യാതൊരുവിധ വേർതിരിവും കാണിക്കാതെ തന്നിലെ നടനെ നിരന്തരം പുതുക്കുന്ന മമ്മൂട്ടിയുടെ ഈ ചിത്രം ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അക്കാദമി മ്യൂസിയത്തിന്റെ വെബ്‌സൈറ്റ് വഴി വിറ്റഴിച്ച ടിക്കറ്റുകൾക്ക് 5 ഡോളർ (ഏകദേശം 453 രൂപ) ആണ് വില നിശ്ചയിച്ചിരുന്നത്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച് തുടങ്ങിയ ലോകപ്രശസ്ത സിനിമകൾക്കൊപ്പം ഒരേ വേദിയിൽ ഭ്രമയുഗവും ഇടംപിടിക്കുന്നത് മലയാള സിനിമയുടെ തന്നെ വലിയ അംഗീകാരമായി മാറുകയാണ്.