'ആ കഥാപാത്രത്തെ ഇഷ്ടപ്പെടാൻ കുടുംബത്തിന് മാത്രം അറിയുന്ന ചില കാരണങ്ങളുണ്ട്' മാധവ് സുരേഷ്
തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് സുരേഷ് ഗോപി അനുപമ പരമേശ്വരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രം. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിൽ അച്ഛൻ സുരേഷ് ഗോപിയുടെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭരത്ചന്ദ്രൻ ഐപിഎസ് ആണെന്ന് പറയുകയാണ് മാധവ് സുരേഷ്. 'കമ്മിഷണർ' എന്ന സിനിമയിലെ ഭരത്‌ചന്ദ്രനെയല്ല മറിച്ച് ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്‌ചന്ദ്രനെ ആണ് തനിക്കിഷ്ടം എന്നും കുടുംബത്തിന് മാത്രം അറിയാവുന്ന വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ടാണ് ആ കഥാപാത്രം തന്റെ പ്രിയപ്പെട്ട കഥാപാത്രമായതെന്നും മാധവ് സുരേഷ് പറഞ്ഞു. ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിന് തന്റെ കുടുംബത്തിന് മാത്രം അറിയാവുന്ന ഒരു കാരണമുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു.
"അച്‌ഛൻ അഭിനയിച്ചതിൽ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ട്‌ടം. കമ്മിഷണർ എന്ന സിനിമയല്ല, ഭരത്‌ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്‌ചന്ദ്രനെ ആണ് ഇഷ്‌ടം. വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. അത് എനിക്കും എൻ്റെ കുടുംബത്തിനും മാത്രമറിയാവുന്ന വ്യക്‌തിപരമായ കാര്യമാണ്.
സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്‌ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്‌നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്.
എന്റെ അച്ഛൻ മലയാള സിനിമയിലെ ഒരു സൂപ്പർസ്‌റ്റാർ ആയതുകൊണ്ടാണ് എനിക്ക് വളരെ എളുപ്പം സിനിമയിൽ അവസരം ലഭിച്ചത്. പക്ഷേ ഇവിടെ നിലനിൽക്കണമെങ്കിൽ ഞാൻ കഠിനാധ്വാനം ചെയ്യണം, എന്റെ കഴിവ് തെളിയിക്കണം എന്നാണ് കരുതുന്നത്.
ജെഎസ്കെ'യുടെ ഈ ഇവന്റ് ഒരു ഗ്രാൻഡ് ഇവന്റ്റ് ആണ്. അങ്ങനെ പറയാൻ കാരണം ഇവിടെയെത്തിയിരിക്കുന്ന നിങ്ങളെല്ലാവരുമാണ്, എല്ലാവർക്കും നന്ദി. ഇത് എന്റെ അച്ഛന്റെ സിനിമ എന്ന് പറയുന്നതിന് മുന്നേ എനിക്ക് പറയേണ്ടത് ഇത് പ്രവീൺ നാരായണന്റെ സിനിമ എന്നാണ്. പ്രവീണിന്റെ കഠിനാധ്വാനം ആണ് ഈ സിനിമയെ ഇവിടെ വരെ എത്തിച്ചത്. അദ്ദേഹം ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ന്ജങ്ങൾക്ക് എല്ലാവരും അറിയാം. അദ്ദേഹത്തിനും ഈ സിനിമയുടെ പ്രൊഡക്‌ഷൻ ടീമിനും അഭിനന്ദനങ്ങൾ."-മാധവ് സുരേഷ് പറഞ്ഞു.