ഗോഡ് ഫാദർ റീമേക്കിൽ തന്നെ പറ്റിച്ചു എന്ന് നടൻ അർഷദ് വർശി
മലയാളത്തില്‍ ജഗദീഷ് ചെയ്ത വേഷമാണ് ഹിന്ദിയില്‍ അര്‍ഷദ് ചെയ്തത്. തന്നോട് പറഞ്ഞതു പോലൊരു കഥാപാത്രമായിരുന്നില്ല ലഭിച്ചതെന്നാണ് അര്‍ഷദ് പറയുന്നത്. ഹല്‍ചല്‍ മോശം അനുഭവമായിരുന്നു

മലയാളത്തിലെ പല ഹിറ്റുകളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് പ്രിയദര്‍ശന്‍. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗോഡ്ഫാദറും പ്രിയദര്‍ശന്‍ ഹിന്ദിയിലെത്തിച്ചിട്ടുണ്ട്. ഹല്‍ചല്‍ ആണ് ഗോഡ്ഫാദറിന്റെ ഹിന്ദി റീമേക്ക്. അക്ഷയ് ഖന്നയും കരീന കപൂറുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നിരുന്നു.
ഗോഡ്ഫാദര്‍ പോലെ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയമായി മാറാന്‍ ഹല്‍ചലിന് സാധിച്ചിരുന്നില്ല. ഹല്‍ചല്‍ ചിത്രീകരണം തനിക്കൊരു ദുരന്തമായിരുന്നുവെന്നാണ് നടന്‍ അര്‍ഷദ് വാര്‍സി പറയുന്നത്. മലയാളത്തില്‍ ജഗദീഷ് ചെയ്ത വേഷമാണ് ഹിന്ദിയില്‍ അര്‍ഷദ് ചെയ്തത്. തന്നോട് പറഞ്ഞതു പോലൊരു കഥാപാത്രമായിരുന്നില്ല ലഭിച്ചതെന്നാണ് അര്‍ഷദ് പറയുന്നത്. ഹല്‍ചല്‍ മോശം അനുഭവമായിരുന്നു. നീരജ് വോറയാണ് വിളിക്കുന്നത്. അദ്ദേഹത്തേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഇനി. അദ്ദേഹം മരിച്ചു പോയി. ഞാന്‍ നല്ല തിരക്കിലായിരുന്നു. അര്‍ഷദ് ഒരു സിനിമയുണ്ട്, പ്രിയദര്‍ശന്‍ ആണ് സംവിധായകന്‍ എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. ആ സമയത്ത് എന്റെ കരിയറും നല്ല നിലയിലായിരുന്നു. നീ ഹേര ഫേരി കണ്ടിട്ടില്ലേ? അതിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ആവേശമായി. ഞാന്‍ ഓക്കെ പറഞ്ഞു'' അര്‍ഷദ് പറയുന്നു.
''ഹേരാ ഫേരിയിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം ഗംഭീരമായിരുന്നു. അതുപോലൊന്നാണെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാന്‍ ഉടനടി ഓക്കെ പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്യുമ്പോഴാണ് നീ അവന്റെ സുഹൃത്താണ് എന്ന് പറയുന്നതും അവനും നീയും സുഹൃത്തുക്കളാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത്. ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ട്''.
''സെറ്റിലെത്തിയപ്പോള്‍ എനിക്ക് വലിയൊരു അടി കിട്ടിയത് പോലെയായിരുന്നു. പ്രിയനും ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തെറ്റല്ല. ആ കഥാപാത്രം ചെയ്യാന്‍ വന്നവന്‍ എന്ന് മാത്രമേ ചിന്തിച്ചിട്ടുണ്ടാകൂ. എന്റെ ഷര്‍ട്ടിന് മുട്ടോളം ഇറക്കമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ചീഫ് എഡിയുടെ ഷര്‍ട്ടായിരുന്നു എനിക്ക് തന്നത്. ഇതൊരു ദുരന്തമാണെന്ന് മനസിലായി. പക്ഷെ കമ്മിറ്റ് ചെയ്തതാണ്, അതിനാല്‍ പൂര്‍ത്തിയാക്കി. അതൊരു മോശം അനുഭവമായിരുന്നു. പ്രിയന് അതൊന്നും അറിയുമായിരുന്നു എന്ന് തോന്നുന്നില്ല'' എന്നും അദ്ദേഹം പറയുന്നു.
