ജനനായകൻ റിലീസ് വിവാദത്തിൽ ദളപതി വിജയിയെ അനുകൂലിച്ച് മൻസൂർ അലി ഖാൻ

വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും 'ദ കശ്മീർ ഫയൽസ്', 'ദി കേരള സ്റ്റോറി' തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ, വിജയ്‌യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ തമിഴ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചിരിക്കുകയാണ്. ചിത്രത്തിന് പ്രദർശനാനുമതി നൽകാത്തതിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ.വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും 'ദ കശ്മീർ ഫയൽസ്', 'ദി കേരള സ്റ്റോറി' തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ, വിജയ്‌യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു. താൻ അഭിനയിക്കുന്ന കറുപ്പ് പൾസർ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'ജനനായകന്' നേരെ ഉണ്ടാകുന്ന ഈ വിവേചനം നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ചിത്രത്തിന്റെ റിലീസ് വൈകുന്നത് സിനിമാ വ്യവസായത്തെയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് മൻസൂർ അലി ഖാൻ ചൂണ്ടിക്കാട്ടി. പൊങ്കലിന് പുറത്തിറങ്ങേണ്ട ചിത്രം ഇനി എപ്പോഴാണ് റിലീസ് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു. ഇത്രയും വലിയ മുതൽമുടക്കുള്ള ഒരു ചിത്രം അനാവശ്യമായി തടഞ്ഞുവെക്കുന്നത് നിരാശാജനകമാണ്. സെൻസർ ബോർഡിന്റെ പ്രവർത്തനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്നും അത് കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലില്ലാത്ത ഒരു സ്വതന്ത്ര സമിതിയായി മാറണമെന്നും മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടു.

സിനിമാ പ്രവർത്തകർ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന, സിനിമയെയും പൊതുജന വികാരത്തെയും ശരിയായ രീതിയിൽ മനസ്സിലാക്കുന്ന വ്യക്തികളായിരിക്കണം ബോർഡിൽ ഉണ്ടാകേണ്ടത്. സർട്ടിഫിക്കേഷൻ പ്രക്രിയയിൽ രാഷ്ട്രീയ നിയന്ത്രണം തുടർന്നും ആധിപത്യം പുലർത്തിയാൽ, സെൻസർ ബോർഡിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും മൻസൂർ അലി ഖാൻ കൂട്ടിച്ചേർത്തു.

Related Articles
Next Story