യാഷ് ചിത്രം ടോക്സിക്ക് മതത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി ക്രിസ്ത്യൻ സംഘടന
മലയാളി താരം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകൻ ആയെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ടോക്സിക്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പുതിയ പരാതി. ചിത്രത്തിന്റെ ടീസർ ക്രിസ്തീയ ചിഹ്നങ്ങളെയും മിഖായേലിന്റെ പ്രതിമയെയും അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടി 'ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷനാണ്' പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കാണ് സംഘടന പരാതി സമർപ്പിച്ചിട്ടുള്ളത്.
ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കും മുന്നിൽ ചിത്രീകരിച്ചിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ടീസർ യൂട്യൂബിൽനിന്ന് ഉടനടി നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ചിത്രത്തിന്റെ ടീസറിനെതിരേ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ മുൻപ് പരാതി എത്തിയിരുന്നു. യഷിനൊപ്പം ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികമാർ. മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇതേ ദിവസം രൺവീർ സിംഗ് നായകനാകുന്ന 'ധുരന്ധർ 2' എന്ന ചിത്രവും റിലീസിനെത്തുന്നുണ്ട്.
