അക്ഷയ് ഖന്നയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് മാനസികമായി തളർത്തുന്നതായിരുന്നു; വെളിപ്പെടുത്തലുമായി ഫറാ ഖാൻ

മുടി കൊഴിച്ചിൽ നടനെ പ്രകോപിതനാക്കി; 'ദിൽ ചാഹ്താ ഹേ'യ്ക്ക് ശേഷം മാറിയ അക്ഷയ് ഖന്നയെക്കുറിച്ച് സംവിധായിക

ബോളിവുഡിലെ പ്രശസ്ത നടൻ അക്ഷയ് ഖന്നയ്‌ക്കൊപ്പം മുൻപ് ജോലി ചെയ്തിരുന്ന കാലത്തെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച് സംവിധായിക ഫറാ ഖാൻ. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ റഹ്മാൻ ഡക്കൈത്ത് എന്ന ഗുണ്ടാത്തലവന്റെ വേഷത്തിലൂടെ അക്ഷയ് ഖന്ന വലിയ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫറയുടെ ഈ തുറന്നുപറച്ചിൽ. തൊണ്ണൂറുകളിൽ അക്ഷയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് തന്നെ സംബന്ധിച്ച് മാനസികമായി വലിയ തളർച്ചയുണ്ടാക്കുന്ന കാര്യമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രകോപിതനാകുന്ന സ്വഭാവം കാരണം പലപ്പോഴും സിനിമകൾ ഒഴിവാക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ ഫറ വെളിപ്പെടുത്തി.

തൊണ്ണൂറുകളിൽ അക്ഷയ് നേരിട്ടിരുന്ന മുടി കൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ സ്വഭാവത്തെ ബാധിച്ചിരുന്നതെന്ന് ഫറ ഓർത്തെടുക്കുന്നു. അക്കാലത്ത് എപ്പോഴും അസ്വസ്ഥനായിരുന്ന നടൻ, സെറ്റിൽ സാധനങ്ങൾ വലിച്ചെറിയുന്നതും ഡയലോഗുകളെച്ചൊല്ലി തർക്കിക്കുന്നതും പതിവായിരുന്നു. ഈ സ്വഭാവം കാരണം അക്ഷയ് ഖന്ന ഉണ്ടെന്നറിഞ്ഞാൽ തനിക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിയുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അക്കാലത്തെ സിനിമകളിലെ മഴ ദൃശ്യങ്ങളിൽ പോലും തന്റെ മുടിയെക്കുറിച്ചുള്ള ആശങ്ക കാരണം അക്ഷയ് തൊപ്പി ധരിക്കുമായിരുന്നുവെന്നും ഫറ ചൂണ്ടിക്കാട്ടി.

എന്നാൽ 'ദിൽ ചാഹ്താ ഹേ' എന്ന ചിത്രത്തിന് ശേഷം അക്ഷയ് ഖന്നയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഫറ പറയുന്നു. തന്റെ പരിമിതികളോട് പൊരുത്തപ്പെട്ട അദ്ദേഹം പിന്നീട് വളരെ ശാന്തനായാണ് പെരുമാറിയിരുന്നത്. അക്ഷയ് മികച്ചൊരു നർത്തകനാണെന്നും 'കോയി കഹെ കെഹ്താ രഹെ' എന്ന പാട്ടിൽ ആമിർ ഖാനേക്കാളും സെയ്ഫ് അലി ഖാനേക്കാളും മികച്ചുനിന്നത് അദ്ദേഹമാണെന്നും ഫറ കൂട്ടിച്ചേർത്തു. നിലവിൽ അക്ഷയ്യുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഫറ, 'ധുരന്ധർ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായും വ്യക്തമാക്കി. പുറമെയുള്ള ആർഭാടങ്ങളിലല്ല, മറിച്ച് തന്റെ ജോലിയിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫറ ഖാൻ പറഞ്ഞു.

Related Articles
Next Story