ഓസ്കറിൽ ധർമേന്ദ്രയ്ക്ക് അവഗണന; രൂക്ഷവിമർശനവുമായി ഹേമമാലിനിയും കുടുംബവും
ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന 98-ാമത് ഓസ്കർ പുരസ്കാര ചടങ്ങിലെ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ നിന്ന് ഇതിഹാസ താരം ധർമേന്ദ്രയെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന 98-ാമത് ഓസ്കർ പുരസ്കാര ചടങ്ങിലെ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ നിന്ന് ഇതിഹാസ താരം ധർമേന്ദ്രയെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം അന്തരിച്ച പ്രമുഖ ചലച്ചിത്ര പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങിൽ ആറ് പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ സജീവമായിരുന്ന ധർമേന്ദ്രയെ പരാമർശിക്കാതിരുന്നതിൽ ഭാര്യയും നടിയുമായ ഹേമമാലിനി ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആരാധിക്കുന്ന ഒരു മഹാനടനെ അക്കാദമി അവഗണിച്ചത് ലജ്ജാകരമാണെന്ന് ഹേമമാലിനി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. ധരംജി എല്ലായിടത്തും അറിയപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ പോലുള്ള ഒരാളെ വിസ്മരിച്ചത് അക്കാദമിക്ക് തന്നെ നാണക്കേടാണെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിച്ചിരുന്ന കാലത്ത് അവാർഡുകളേക്കാൾ ഉപരിയായി ജനങ്ങളുടെ സ്നേഹത്തിനാണ് ധർമേന്ദ്ര മുൻഗണന നൽകിയിരുന്നതെന്ന് ഹേമമാലിനി ഓർമ്മിപ്പിച്ചു. അർഹിച്ച പല പുരസ്കാരങ്ങളും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ ജനങ്ങൾ നൽകിയ സ്നേഹത്തിൽ തങ്ങൾ എന്നും സംതൃപ്തരായിരുന്നുവെന്നും താരം വ്യക്തമാക്കി. പിതാവിനെ സംബന്ധിച്ച് ഇത്തരം അംഗീകാരങ്ങൾ ഒരിക്കലും വലിയ കാര്യമായിരുന്നില്ലെന്ന് മകൾ ഇഷ ഡിയോളും പ്രതികരിച്ചു. സ്നേഹവും ദയയുമാണ് അദ്ദേഹം എപ്പോഴും വിലമതിച്ചിരുന്നതെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്ഥാനമാണ് ഏറ്റവും വലിയ പദവിയെന്നും ഇഷ പറഞ്ഞു.
ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളെ ഓസ്കർ വേദിയിൽ അവഗണിക്കുന്നത് ഇതാദ്യമല്ല. ഇതിനുമുമ്പ് ദിലീപ് കുമാർ, ലതാ മങ്കേഷ്‌കർ തുടങ്ങിയ പ്രമുഖരെ ഇൻ മെമ്മോറിയം വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയപ്പോഴും അക്കാദമി സമാനമായ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. റോബർട്ട് റെഡ്ഫോർഡ്, ഡയാൻ കീറ്റൺ തുടങ്ങിയ ആഗോള താരങ്ങളെ അനുസ്മരിച്ച ചടങ്ങിൽ ധർമേന്ദ്രയെ ഒഴിവാക്കിയത് ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തിയിരിക്കുകയാണ്.
