വിമർശിച്ചവർക്ക് മറുപടിയുമായി ഐശ്വര്യ; "ആ വസ്ത്രം ഒരു അബദ്ധമായിരുന്നു, ആർക്കും പറ്റാവുന്ന ഒന്ന്"
സോഷ്യൽ മീഡിയ ഇല്ലെങ്കിലും കരിയർ ഉണ്ടാകും; സൈബർ ഇടങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലിനെക്കുറിച്ച് താ

തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടംകണ്ടെത്തിയ നടി ഐശ്വര്യ ലക്ഷ്മി തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സ് തുറക്കുന്നു. യാദൃശ്ചികമായി സിനിമയിലെത്തിയ താൻ ഇന്ന് ഈ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണെന്ന് താരം പറയുന്നു. തുടക്കത്തിൽ ലഭിക്കുന്ന അവസരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ എങ്കിൽ, ഇന്ന് ഇഷ്ടമുള്ള വേഷങ്ങൾ ആവശ്യപ്പെടാനും ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കാനുമുള്ള സ്ഥാനത്തേക്ക് താൻ വളർന്നുവെന്ന് ഐശ്വര്യ വിശ്വസിക്കുന്നു. സിനിമ സ്ഥിരതയുള്ള ഒരു മേഖലയല്ലെന്ന തിരിച്ചറിവ് തുടക്കത്തിലെ ആശങ്കകൾ മാറ്റി തനിക്ക് കൂടുതൽ ധൈര്യം നൽകിയതായും താരം കൂട്ടിച്ചേർത്തു.
അഭിനയത്തിന് പുറമെ നിർമ്മാണത്തിലും എഴുത്തിലും താല്പര്യമുള്ള ഐശ്വര്യ, 'ഗാർഗി', 'കുമാരി' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാകാൻ ഉണ്ടായ സാഹചര്യങ്ങളും വിവരിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി താരം കണക്കാക്കുന്നത് ഗാർഹിക പീഡനത്തെക്കുറിച്ച് സംസാരിച്ച 'അമ്മു' എന്ന തെലുങ്ക് ചിത്രത്തെയാണ്. സ്ത്രീപക്ഷ സിനിമകൾ കരിയറിന്റെ അവസാനകാലത്ത് ചെയ്യേണ്ടതാണെന്ന പലരുടെയും ഉപദേശങ്ങൾ അവഗണിച്ചാണ് താൻ ആ വേഷം ഏറ്റെടുത്തത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ ഉപരി സ്വന്തം ഇഷ്ടങ്ങൾക്കും വളർച്ചയ്ക്കും മുൻഗണന നൽകുന്നതാണ് തന്റെ രീതി എന്ന് വ്യക്തമാക്കുന്ന താരം, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും വാചാലയായി. ഇൻസ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സ് നോക്കിയല്ല തനിക്ക് സിനിമകൾ ലഭിക്കുന്നതെന്നും, അനാവശ്യമായ മത്സരങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് മാനസികമായ സമാധാനം നൽകുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങളെ വളരെ പോസിറ്റീവായാണ് താരം കാണുന്നത്. അതൊരു 'ഫാഷൻ മിസ്ജഡ്ജ്മെന്റ്' മാത്രമായിരുന്നുവെന്നും ആർക്കും പറ്റാവുന്ന അബദ്ധമായി മാത്രമേ അതിനെ കാണുന്നുള്ളൂ എന്നും താരം വ്യക്തമാക്കി. നിലവിൽ 'ഗാട്ട കുസ്തി 2', ഉർവശിക്കൊപ്പമുള്ള മലയാള ചിത്രം 'ആശ', തമിഴിലെ വെബ് സീരീസ്, തെലുങ്കിലെ പിരീഡ് ഡ്രാമ തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹിന്ദി സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി ഭാഷ പഠിക്കുന്നതിനൊപ്പം ശാരീരികമായ തയ്യാറെടുപ്പുകളും താരം നടത്തിവരികയാണ്
