'വൃത്തികെട്ട കുറേ ആളുകൾ അവരെ കളിയാക്കാൻ വേണ്ടി ആ വാക്ക് പ്രയോഗിച്ചു' ചാന്തുപൊട്ട് എന്ന സിനിമ കാരണം വേദനിച്ചവരോട് ക്ഷമ ചോദിച്ച് ബെന്നി പി നായരമ്പലം.

ദിലീപിന്റെ അഭിനയത്തിൽ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമാണ് ചാന്തുപൊട്ടിലെ രാധാകൃഷ്ണൻ എന്ന കഥാപാത്രം. എന്നാൽ സമൂഹത്തിലെ ട്രാൻസ്‌ജൻഡർ വിഭാഗങ്ങളെ കളിയാക്കുന്നതിനായി ചിത്രത്തിന്റെ പേരും ആ കഥാപാത്രത്തിന്റെ മാനറിസങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇപ്പോഴിതാ, 'ചാന്തുപൊട്ട്' സിനിമ കാരണം വിഷമിക്കേണ്ടിവന്നവരോട് ക്ഷമ ചോദിക്കുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ട്രാൻസ്ജെൻഡറല്ല. സ്ത്രൈണതദുരന്തമായി തീരുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചാന്തുപൊട്ട് എന്ന പേര് ട്രാൻസ്ജെൻഡർ വ്യക്തികളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും അത് തങ്ങൾ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ചാന്തുപൊട്ട്' ഇവരെ ചേർത്തുനിർത്താൻവേണ്ടി എഴുതിയതാണ്. സ്ത്രൈണതദുരന്തമാകുന്ന കഥാപാത്രമായാണ് നമ്മൾ അവതരിപ്പിച്ചത്. നമ്മുടെ കഥാപാത്രം ട്രാൻസ്ജെൻഡറേയല്ല. എഴുത്തുകാരൻ എന്ന രീതിയിൽ പോസിറ്റീവ് ആംഗിൾ ആണ് ഞാനും ലാൽജോസും കണ്ടത്.
പക്ഷേ 'ചാന്തുപൊട്ട്' എന്ന ടൈറ്റിൽ ഇത്തരം ആൾക്കാരെ ഇവിടുത്തെ സമൂഹം വിളിക്കാൻ തുടങ്ങിയതാണ് അവരെ വേദനിപ്പിച്ചത്. അതിനൊരുകാരണം നമ്മുടെ സിനിമയായതിൽ, നമ്മൾ അത് ചിന്തിക്കാതെയാണെങ്കിൽ പോലും വളരെ ഘടം ഉണ്ടാക്കിയ കാര്യമാണ്.
ആ സിനിമ വന്നതുകൊണ്ട് അവർ കൂടുതൽ, മനോരോഗികളായിട്ടുള്ള ആളുകൾ ഇവരെ കളിയാക്കാൻ തുടങ്ങി. പക്ഷേ, അവരെ ഇപ്പോൾ സർക്കാർ തലത്തിലായാലും സമൂഹവും നല്ല പരിഗണന കൊടുത്ത് ഒപ്പത്തിനൊപ്പം നിർത്തുന്നുണ്ട്.
കാലംമാറുന്നതിന് അനുസരിച്ച് എല്ലാം മാറിക്കൊണ്ടിരിക്കും. അവർ നമ്മളെപ്പോലെ ഒരു ജെൻഡർ തന്നെയാണ്. അതിലൊന്നും ഒരു വ്യത്യാസവുമില്ല. പുരുഷൻ, സ്ത്രീ എന്നുപറയുന്നതുപോലെ തന്നെ ഒരു ജെൻഡർ തന്നെയാണ്. പക്ഷേ, അവരെ ആക്ഷേപിക്കാൻ ഒന്നുമല്ല. എനിക്കതിൽ പിന്നീട് വിഷമം തോന്നി, പലപ്പോഴും കുറ്റബോധവും തോന്നിയിട്ടുണ്ട്.
വൃത്തികെട്ട കുറേ ആളുകൾ അവരെ കളിയാക്കാൻ വേണ്ടി ആ വാക്ക് പ്രയോഗിച്ചു. അതിൽ അവരോട് വിഷമമുണ്ട്. അങ്ങനെ സംഭവിച്ചതിൽ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു' ബെന്നി പി നായരമ്പലം പറയുന്നു