ഗുഡ്ബാഡ് അഗ്ലിയിൽ അനുവാദം ഇല്ലാതെ ഗാനം ഉപയോഗിച്ചു: ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് എതിരെ പരാതി നൽകി ധനുഷിന്റെ പിതാവ് കസ്തൂരി രാജ

അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്‌സോഫിസിൽ വലിയ വിജയമായതിന് പിന്നാലെ ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ അനധികൃതമായി പാട്ടുകൾ ഉപയോഗിച്ചെന്നാണ് ആരോപണം. ഈ വിഷയത്തിൽ സിനിമ നിർമാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കസ്തൂരിരാജ തന്റെ പുതിയ ചിത്രം 'സാമക്കൂടങ്ങി'യുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ സെലത്തുണ്ടായ പ്രസംഗത്തിൽ പുതിയ തലമുറ സംവിധായകരെ കടുത്ത ഭാഷയിൽ വിമർശിച്ചു. 'ഇപ്പൊഴത്തെ സാഹചര്യത്തിൽ, പഴയ ഗാനങ്ങൾ ഉപയോഗിച്ച് നവീനതയുടെ അഭാവം മറയ്ക്കാൻ ശ്രമിക്കുന്നവരാണ് ഉള്ളത്. പഴയ ഗാനങ്ങൾ ഉപയോഗിക്കുന്നത് തെറ്റല്ല, പക്ഷേ അതിന് മുമ്പായി അത് സൃഷ്ടിച്ചവരിൽ നിന്ന് അനുവാദം തേടേണ്ടതുണ്ട്. എന്നാൽ, ഇന്ന് ആരും അതിനായി അനുവാദം ചോദിക്കുന്നില്ല,” എന്നാണ് കസ്തൂരിരാജയുടെ കർശന പ്രതികരണം.

ഇതിനിടയിൽ, ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില പഴയ ഗാനങ്ങളുടെ പേരിൽ ഇളയരാജായുടെ ടീമും നേരത്തെ നിയമനോട്ടീസ് അയച്ചിരുന്നു. “ഇളമൈ ഇതോ ഇതോ”, “എൻ ജോഡി മഞ്ഞക്കുരുവി”, “ഒത്തറൂവ” എന്നിങ്ങനെ ആൽബങ്ങളിൽ നിന്നുള്ള പ്രശസ്തമായ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചെന്നും, കൂടാതെ അവയെ മാറ്റി തിരുത്തിയും വാണിജ്യമായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.

ഇളയരാജായുടെ നിയമസംഘം ചലച്ചിത്ര നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് ₹5 കോടി രൂപയുടെ നഷ്ടപരിഹാരവും, എഴുത്തിൽ ഖേദപ്രഖ്യാപനവും, അതേസമയം ബന്ധപ്പെട്ട ഗാനങ്ങൾ സിനിമയിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്.

എന്നാൽ പരാതികളുടെ പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ നിർമ്മാതാക്കൾ ഏപ്രിലിൽ തന്നെ ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയിരുന്നു. “ഞങ്ങൾ എല്ലാ പാട്ടുകൾക്കുമായി ആവശ്യമായ മ്യൂസിക് ലേബലുകളോട് അനുവാദം തേടിയിട്ടുണ്ട്. പാട്ടുകളുടെ ഔദ്യോഗിക അവകാശങ്ങൾ ലേബലുകൾക്കാണ്, അതിനാൽ അവരിൽ നിന്നാണ് ഞങ്ങൾ നിയമാനുസൃതമായി NOC (നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്) എടുത്തത്. എല്ലാം നിയമപരമായ രീതിയിലാണ് നടപ്പാക്കിയതെന്ന് ഉറപ്പിക്കുന്നു,” എന്നാണ് മൈത്രി മൂവി മേക്കേഴ്സിന്റെ വിശദീകരണം.

ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഡിജിറ്റൽ റിലീസായി ഓടുന്ന സാഹചര്യത്തിൽ, കോടതിയുടെ ഇടപെടലിലൂടെ ആകും ഇതിൽ ഒരു തീരുമാനത്തിൽ എത്തുന്നത്.

Related Articles
Next Story