ഗിരിയേട്ടന്റെ 'പണി' ശരിക്കും കിട്ടിയ ഡോൺ സെബാസ്‌റ്റ്യൻ. ഡമ്മിയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് സാഗർ സൂര്യ

ജോജു ജോർജിന്റെ ആദ്യ സംവിധാനത്തിൽ മികച്ച വിജയമായി തീർന്ന ചിത്രമാണ് 'പണി'.ഒരു റിവഞ്ച് ത്രില്ലറായി എടുത്ത ചിത്രത്തിലെ വില്ലന്മാരെ അങ്ങനെ എളുപ്പം പ്രേക്ഷകർക്ക് മറക്കാൻ ആകില്ല. മലയാള സിനിമകണ്ട ഏറ്റവും ക്രൂരന്മാരായ വില്ലന്മാരിൽ രണ്ടുപേരായിരുന്നു ചിത്രത്തിലെ വില്ലന്മാരായ ഡോൺ സബാസ്ത്യനും സിജുവും. അത്രയും ക്രൂരമായ വില്ലന്മാരെ ക്ലൈമാക്സിൽ ക്രൂരമായി കൊല്ലുന്ന രംഗം ഏവരെയും ഞെട്ടിച്ചിരുന്നു

'പണി' എന്ന ആ ചിത്രത്തിൽ തനിക്കു വേണ്ടി 'പണി' ഏറ്റുവാങ്ങിയ ആളിന്റെ ചിത്രം പങ്കുവചിരിക്കുകയാണ് ചിത്രത്തിൽ ഡോൺ സെബാസ്റ്റിയൻ എന്ന വില്ലനായി വേഷമിട്ട സാഗർ സൂര്യ. . ഇടിച്ചു ചതച്ച് കണ്ണുകൾ വീങ്ങി കൃഷ്ണമണി പുറത്തേക്കു തള്ളിയ നിലയിൽ കയറിൽ തൂക്കിയിട്ടിരുന്ന ഡോണിനെയും സിജുവിനെയും തോട്ടപൊട്ടിച്ച് കൊല്ലുന്നതായാണ് കാണിക്കുന്നത്. ഒറിജിനൽ വില്ലന്മാരെ വെല്ലുന്ന ഡമ്മിയാണ് ഇതിനായി അണിയറക്കാർ ഉപയോഗിച്ചത്. തനിക്കു വേണ്ടി പണി ഏറ്റുവാങ്ങിയ ഡമ്മിയെ അവസാനമായി ആലിംഗനം ചെയ്‌തു നന്ദി പറഞ്ഞാണ് ക്ലൈമാക്‌സിലെ ഷൂട്ടിങ് രംഗങ്ങൾ സാഗർ പങ്കുവച്ചത്. ഒപ്പം ചിത്രത്തിൽ 'നീയാരാടാ ഡോണോ' എന്ന് സാജൻ സൂര്യയുടെ കഥാപാത്രം പറയുന്ന ഡയലോഗും കുറിപ്പിനൊപ്പം ചേർത്തിരിക്കുന്നു.

"നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോൺ, ഗിരിയേട്ടന്റെ 'പണി' ശരിക്കും കിട്ടിയ ഡോൺ സെബാസ്‌റ്റ്യൻ. നന്ദിയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങിയപ്പോൾ ഞാൻ പണിക്ക് ശേഷമുള്ള എൻ്റെ സ്വപ്‌നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്‌റ്റർപീസ് നൽകിയ ജോജു ചേട്ടനോട് എന്നെന്നും നന്ദിയും കടപ്പാടുമുണ്ട്.''-സാഗർ സൂര്യ കുറിച്ചു.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ നായകനു 'പണി' കിട്ടുന്നതും കിട്ടുന്ന 'പണി' ഇരട്ടിയായി നായകൻ തിരിച്ചുകൊടുക്കുന്നതുമാണ് ജോജു സംവിധാനം ചെയ്ത‌ പണി എന്ന ചിത്രം പറഞ്ഞത്. റിവഞ്ച് ത്രില്ലറായി എത്തിയ സിനിമയിൽ പ്രധാന വില്ലന്മാരായി എത്തിയത് ബിഗ് ബോസ് താരങ്ങളായ പുതുമുഖം ജുനൈസ് വിപിയും സാഗർ സൂര്യയുമായിരുന്നു.

സാഗർ സൂര്യ മഴവിൽ മനോരമയുടെ 'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 'കുരുതി' എന്ന ചിത്രത്തിലും സാഗർ അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു. കൂടാതെ കാപ്പ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story