‘താൻ ലിജോയുടെ ശത്രുവല്ല, പ്രതിഫലമല്ല തന്റെ വിഷയം’: ചുരുളി വിഷയത്തിൽ വീണ്ടും പ്രതികരിച്ച് ജോജു ജോർജ്

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടൻ ജോജു ജോർജ് തൊടുത്തുവിട്ട ആരോപണങ്ങൾക്ക് മറുപടിയായി ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റിന് മറുപടിയുമായി വീണ്ടും ജോജു ജോർജ് രംഗത്ത്. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചിരുന്നില്ല എന്ന ജോജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ജോജുവിന് പ്രതിഫലം നൽകിയതിന്റെ ബില്ലുകൂടി പെല്ലിശ്ശേരി പങ്കുവച്ചിരുന്നു. എന്നാൽ തുണ്ടു കടലാസല്ല എഗ്രിമെന്റ് പുറത്ത് വിടണമെന്നതാണ് ജോജുവിന്റെ പുതിയ ആവശ്യം.
താൻ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാഗം ഡബ്ബ് ചെയ്തുവെന്നും ജോജു പറഞ്ഞു. പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ജോജു പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. “സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേർഷൻ വന്നു. ഐഎഫ്എഫ്കെയിൽ തെറിയില്ലാത്ത വേർഷൻ വന്നു. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് കൊടുത്തു”, എന്നും ജോജു ആരോപിച്ചു.