'ടോർച്ചറിങ് രംഗത്തിൽ അബദ്ധത്തിൽ പ്രകാശ് വർമ്മയുടെ കയ്യിൽ നിന്നും അടി കിട്ടി. ഇനി ആവർത്തിക്കരുത് ഞാൻ വരില്ല തരുണിനോട് പറയും': ശോഭന

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച തുടരും തിയറ്ററുകളിൽ സർവ്വ റെക്കോർഡുകളും ഭേദിച്ച് ഇപ്പോഴിതാ ഒടിടി യിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. അതിൽ പ്രത്യേകം പ്രശംസിക്കപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ജോർജ് സാർ എന്ന വില്ലനായി എത്തിയ പ്രകാശ് വർമ്മ. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഓരോ ഡയലോഗുകളും അതനുസരിച്ചുള്ള ഭാവവ്യത്യാസങ്ങളും ആ കഥാപാത്രത്തിന്റെ ക്രൂരത അത്രയധികം ഉൾക്കൊള്ളുന്നതായിരുന്നു. അതിൽ തന്നെ ചിത്രത്തിൻറെ ക്ലൈമാക്സിലെ ടോർച്ചറിങ് സീനിന്റെ ഭീകരത എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ ആ രംഗങ്ങളിൽ അഭിനയിച്ചതിനെപ്പറ്റി തുറന്ന് പറയുകയാണ് ശോഭന.ആ സീനിനിടയിൽ ഉണ്ടായ ചെറിയ അപകടത്തേക്കുറിച്ചും തരുൺ മൂർത്തി എന്ന സംവിധായകനെക്കുറിച്ചുംശോഭന പറയുന്നു. ആ രംഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തൻ്റെ കൈയിൽ ഒരു അടി കിട്ടിയെന്നും ഇനി ഇങ്ങനെ ഉണ്ടാകരുതെന്ന് താൻ തരുണിനോട് പറഞ്ഞുവെന്നും ശോഭന പറഞ്ഞു. തനിക്കത്തരം കാര്യങ്ങൾ പേടിയാണെന്ന് പറയുന്ന ശോഭന എന്നാൽ ആ രംഗത്തിൽ അബദ്ധത്തിൽ കൈകൊണ്ട് വച്ചത് താനാണെന്നും അതിൽ പ്രകാശ് വർമ്മയെ കുറ്റം പറയാൻ കഴിയില്ലെന്നും പറഞ്ഞു. ഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രകാശ് വർമയുമായുള്ള ആക്ഷൻ രംഗത്തിൽ ഞാൻ പെട്ടു എന്ന് തന്നെ പറയാം. വിരലിൽ ഒരു അടി കിട്ടി. പക്ഷെ അത് നമുക്ക് കാണിക്കാൻ പറ്റുമോ. തരുണിനോട് ഇങ്ങനെ ഒന്നും സംഭവിക്കരുതെന്ന് ഞാൻ എപ്പോഴും പറയും. കാരണം എനിക്ക് പേടിയാണ്. ആ ഫൈറ്റ് സീക്വൻസ് കഴിഞ്ഞിട്ടും ഇല്ല. ഇത് ഇങ്ങനെ ആയി, ഇനി ആവർത്തിക്കരുത് ഞാൻ വരില്ല തരുണിനോട് പറയും. പ്രകാശ് ഫുൾ ഫോഴ്സിലാണ്. അദ്ദേഹത്തെ നമുക്ക് കുറ്റം പറയാൻ കഴിയില്ല. ഞാൻ എന്റെ വിരൽ അബദ്ധത്തിൽ അവിടെ വെച്ചതാണ്. പക്ഷെ എന്ത് പറഞ്ഞാലും വളരെ രസമുള്ളതായിരുന്നു ഷൂട്ടിംഗ്,' ശോഭന പറഞ്ഞു.
വളരെ വ്യത്യസ്‌തനായ സംവിധായകൻ ആണ് തരുൺ മൂർത്തി എന്നും അദ്ദേഹത്തിന്റെ സിനിമ ലൊക്കേഷനിൽ കുടുംബം മുഴുവൻ ഉണ്ടായിരുന്നുവെന്നും ശോഭന പറഞ്ഞു. കുടുംബവുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധമുണ്ടെന്നും സിനിമയിലെ ഇമോഷനുകൾ എല്ലാം ആ കുടുംബത്തിൽ നിന്ന് കൂടി ലഭിച്ചതാവും എന്നും ശോഭന കൂട്ടിച്ചേർത്തു.