'കയ്യടിച്ച് പ്രശംസിച്ചതിന് ശേഷം അവൾ അനുഭവിച്ചത് മറന്ന് പോകരുത്':- ചിന്മയിയെ പിന്തുണച്ച് ടി എം കൃഷ്ണ

ഗായിക ചിന്മയിക്ക് പിന്തുണയുമായി സംഗീതജ്ഞനായ ടി.എം. കൃഷ്‌ണ. തഗ് ലൈഫ് എന്ന ചിത്രത്തിനുവേണ്ടി ചിന്മയി ആലപിച്ച മുത്ത മഴൈ എന്ന ഗാനം മുൻനിർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ടി.എം. കൃഷ്‌ണ ഗായികയ്ക്ക് പിന്തുണയറിയിച്ചത്. അവരുടെ സംഗീതത്തെ സ്നേഹിക്കുന്നതിൽ അവരെ പരസ്യമായി പിന്തുണയ്ക്കുക എന്നതും ഉൾപ്പെടുന്നുണ്ടെന്ന് കൃഷ്ണ പറഞ്ഞു.
ചിന്മയി ശ്രീപാദ 'മുത്ത മഴൈ' പാടുന്നത് കേട്ടതുമുതൽ, അതിന് ലഭിച്ച മികച്ച സ്വീകാര്യത ശ്രദ്ധിച്ചതുമുതൽ, അവരുടെ പ്രതികരണം വായിച്ചതുമുതൽ, തനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയിരുന്നുവെന്ന് ടി.എം. കൃഷ്ണ കുറിച്ചു. ചിന്മയി ഒരു വിശിഷ്ട ഗായികയാണെന്നും അവരുടെ ശബ്ദം കൂടുതൽ കൂടുതൽ കേൾക്കേണ്ടതുണ്ടെന്നും എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോഴും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
"വൈരമുത്തുവിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടും, നിരന്തരമായ ആക്രമണങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിന്നതുകൊണ്ടും അവൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന് നമുക്കറിയാം. ഈ നിമിഷത്തിൽ അവളെ കൈയടിച്ച് പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്ത ശേഷം, അവൾ സഹിച്ചതും ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ മറന്നുപോകുകയോ അവഗണിക്കപ്പെടുകയോ ചെയ്താൽ അത് പൊറുക്കാനാവാത്തതാണ്." ടി.എം. കൃഷ്ണ കൂട്ടിച്ചേർത്തു.
2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. തമിഴ് സംഗീത ലോകത്തെ പിടിച്ചുലച്ച ഈ സംഭവത്തിന് പിന്നാലെ ചിന്മയി തമിഴ് സിനിമാ യൂണിയൻ വിലക്കിയിരുന്നു. 7 വർഷമാണ് തനിക്കെതിരെ നടന്ന അതിക്രമം തുറന്ന് പറഞ്ഞതിന്റെ പേരിൽ ആ ശബ്ദത്തെ അടിച്ചമർത്തിയത്.