'തന്റെ പിതാവ് ഒരു ചാരനായിരുന്നു'. വെളിപ്പെടുത്തലുമായി ജാക്കി ചാൻ

തന്റെ പിതാവ് ചാരനായിരുന്നുവെന്ന് തുറന്ന് പറഞ്ഞു ആക്ഷൻ കിങ് ജാക്കി ചാൻ. തന്റെ പേരിലുള്ള കുടുംബത്തെ സൂചിപ്പിക്കുന്ന ചാൻ എന്നത് യഥാർഥപേരല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അമേരിക്കൻ പ്രസിദ്ധീകരണമായ പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് താനൊരു ചാരനാണെന്ന് തന്നോട് വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ച് ജാക്കി ചാൻ തുറന്ന് പറഞ്ഞു.
'എന്റെ പിതാവ് സുമുഖനായിരുന്നു. അദ്ദേഹം ഒരു ചാരനായിരുന്നു. എനിക്ക് 40 വയസോ മറ്റോ ആയപ്പോഴാണ് അച്ഛൻ്റെ രഹസ്യം ഞാൻ അറിയുന്നത്. ഒരുദിവസം ഞാൻ കാറോടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വണ്ടി നിർത്താൻ പിതാവ് ആവശ്യപ്പെട്ടു. 'മോനേ എനിക്ക് പ്രായമായി. ഞാൻ ചിലപ്പോൾ ഇനി ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കത്തിലേക്ക് വീഴും. എനിക്ക് ഒരു രഹസ്യം പറയാനുണ്ട്. നീ ചാൻ അല്ല, നിന്റെ ശരിയായ പേര് ഫാങ് എന്നാണ്', എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നുപറച്ചിൽ കേട്ട് ഞാൻ ഞെട്ടിപ്പോയി', എന്നായിരുന്നു ജാക്കി ചാന്റെ വാക്കുകൾ.
നേരത്തെ, 2003-ൽ പുറത്തിറങ്ങിയ 'ട്രെയ്‌സസ് ഓഫ് ദി ഡ്രാഗൺ: ജാക്കി ചാൻ ആൻഡ് ഹിസ് ലോസ്റ്റ് ഫാമിലി' എന്ന ഡോക്യുമെന്ററിയിൽ ജാക്കി ചാന്റെ പിതാവ് 1940-കളിൽ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാരനായി പ്രവർത്തിച്ചിരുന്നതായി കാണിച്ചിരുന്നു. കറുപ്പ് കള്ളക്കടത്തുകാരിയും ചൂതാട്ടക്കാരിയുമാണ് ജാക്കി ചാന്റെ മാതാവ് എന്നും ഡോക്യുമെന്ററിയിൽ പരാമർശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ജാക്കി ചാന്റെ വെളിപ്പെടുത്തൽ.