ഹാൽ വിവാദം സിനിമ കണ്ട് ജസ്റ്റിസ് സുശ്രുത് അരവിന്ദും ജസ്റ്റിസ് ബാലകൃഷ്ണനും
ഹാൽ സിനിമയുടെ വിവാദങ്ങൾ പുനപരിശോധിക്കുന്നതിനായ് സിനിമ കണ്ട് കോടതി

ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകൾ നിർദേശിച്ച സെൻസർ ബോർഡിന്റെ നിർദേശം ചോദ്യംചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. സെൻസർ ബോർഡ് നിർദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്.
ക്രിസ്ത്യൻ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകൾക്ക് സിംഗിൾബെഞ്ച് അനുമതി നൽകിയതിനെയാണ് കാത്തലിക് കോൺഗ്രസ് അപ്പീലിൽ ചോദ്യംചെയ്യുന്നത്. തുടർന്നാണ് ഡിവിഷൻബെഞ്ചും സിനിമ കാണാൻ തീരുമാനിച്ചത്.
ബുധനാഴ്ച വൈകീട്ട് കാക്കനാട്ടെ സ്റ്റുഡിയോയിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും സിനിമ കണ്ടത്. ഹർജിക്കാരുടെയടക്കം അഭിഭാഷകരും ഒപ്പം ഉണ്ടായിരുന്നു. നേരത്തേ സിംഗിൾബെഞ്ചും സിനിമ കണ്ടിരുന്നു. അതിനിടെ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രസർക്കാരും ഫിലിം സർട്ടിഫിക്കേഷൻ ബോർഡും അപ്പീൽ ഫയൽ ചെയ്തു.
