ഇനി സംശയം വേണ്ട: ആ പഴ്സ് ഷണ്മുഖന്റെ ബെൻസിൽ വന്നതെങ്ങനെ എന്ന് വിശദമാക്കി തരുൺ മൂർത്തി

ഏറെക്കാലത്തിനു ശേഷം മോഹൻ ലാൽ - ശോഭന കോംബോ വീണ്ടും 'തുടരുമി'ൽ ഒന്നിച്ചപ്പോൾ പ്രേക്ഷകന് ലഭിച്ചത് ആ പഴയ മോഹൻലാലിനെയാണ്. ചിത്രം ഇപ്പോഴും തിയറ്ററിൽ വിജയഗാഥ തുടരുകയാണ്. എന്നാൽ സിനിമ കണ്ടിറങ്ങിയവരുടെ എല്ലാം ഉള്ളിൽ ഒരു സംശയമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പവിയുടെ പഴ്സ് എങ്ങനെ ഷണ്മുഖന്റെ ബെൻസിനുള്ളിൽ വന്നു എന്നതായിരുന്നു ആ സംശയം. ഉള്ളിൽ കടന്നു കൂടിയ ആ സംശയം തീർക്കാൻ വേണ്ടി ചിത്രം വീണ്ടും തിയറ്ററിൽ പോയി കണ്ടവരുമുണ്ട്. അണിയറ പ്രവർത്തകർക്ക് പറ്റിയ അബദ്ധം ആണ് അത് എന്നാണ് പലരും കരുതിയത്. എന്നാൽ അത് ഒരു അബദ്ധമായിരുന്നില്ലെന്നും സിനിമക്ക് ഉള്ളിൽ തന്നെ അതിനുള്ള ഉത്തരം ഉണ്ടെന്നുമാണ് ചിത്രത്തിൻറെ സംവിധായകൻ തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്നത്. അത്തരത്തിൽ ഉള്ള കാര്യങ്ങൾ സ്പൂൺ ഫീഡ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയില്ലെന്നുമാണ് തരുൺ മൂർത്തി പറയുന്നത്.
'ആ സിനിമക്ക് അകത്ത് തന്നെ അതിന്റെ ഉത്തരമുണ്ട്. ബെന്നി എന്ന പൊലീസുകാരൻ എല്ലാവരെയും അന്വേഷിച്ച് നടക്കുന്നുണ്ടല്ലോ. ബെൻസിനെയും, സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീക്വൻസിൽ, കുട്ടിയച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്ന സമയത്ത് അവിടെ ടി.വി.യിൽ ന്യൂസ് ബുള്ളറ്റിൻ പോയി കൊണ്ടിരിക്കുകയാണ്. ആ ന്യൂസിന് അകത്ത് വളരെ കൃത്യമായി പറയുന്നുണ്ട്, ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന്
അപ്പോൾ ഉറപ്പായിട്ടും ചാക്കിൻ്റെ അകത്ത് യൂണിഫോമും അവർ ഒളിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. പിന്നെ ലാസ്റ്റ് സീക്വൻസിൽ ഈ ബോഡി വലിച്ച് പുറത്തേക്ക് കൊണ്ട് വരുമ്പോൾ ബെന്നി ഇൻക്ലൂഡിങ് യൂണിഫോമാണ് കൊണ്ടു പോയി കൊണ്ടിരിക്കുന്നത്. ചാക്കിൻ്റെ അകത്തേക്ക് ഞാനിതാ യൂണിഫോം ഇട്ടേ, ഞാൻ ഇതാ പേഴ്സ് ഇട്ടേ എന്നൊരു സ്‌പൂൺഫീഡിങ് വേണ്ടെന്ന് വെച്ചു. ബോഡി ചാക്കിൽ കൊണ്ടുപോകുമ്പോൾ അതിന് തുള ഉള്ളത് കൊണ്ടാണ് കാല് പുറത്തേക്ക് കിടക്കുന്നത്. അങ്ങനെ ചാക്കിന് തുള ഉള്ളതുകൊണ്ട് പേഴ്സ് പുറത്തേക്ക് ചാടി പോയതാണ്' തരുൺ മൂർത്തി പറയുന്നു.