"ശരിക്കും പ്രേതബാധയുള്ള സ്ഥലമാണ് റാമോജി ഫിലിം സിറ്റി":- കജോൾ

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ’ യുടെ പ്രചാരണത്തിരക്കുകളിലാണ് നടി കജോൾ. അത്തരത്തിലൊരു പ്രൊമോഷൻ പരിപാടിക്കിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കജോൾ പറഞ്ഞ കാര്യം അതിശയിപ്പിക്കുന്നതാണ്. ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് റാമോജി ഫിലിം സിറ്റിയെ താൻ കരുതുന്നതെന്നാണ് കജോൾ പറഞ്ഞത്. എന്നാൽ ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴി വച്ചിരിക്കുന്നത്. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കജോൾ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.
“എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു.” കജോൾ പറഞ്ഞു. പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുവന്നത്. ചിലർ കജോളിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു.
ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയെ ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായി കാജോൾ വിശേഷിപ്പിക്കുന്നതിന് കാരണം ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടതിലുള്ള അസൂയയും കുശുമ്പുമാണെന്നാണ് ഒരാൾ പ്രതികരിച്ചത്. രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണ് കജോളിന്റെ പ്രസ്താവനയെന്നും പ്രതികരണം വന്നു.
റാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കാജോൾ. മുൻപ് തപ്‌സി പന്നു, ചലച്ചിത്രകാരൻ രവി ബാബു, രാഷി ഖന്ന, സംവിധായകൻ സുന്ദർ സി തുടങ്ങിയവർ ഈ സ്ഥലത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഈ മാസം 27-നാണ് കജോൾ മുഖ്യവേഷത്തിലെത്തുന്ന മാ എന്ന ഹൊറർ ചിത്രം പുറത്തിറങ്ങുന്നത്.