തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് വില്ല്യംസ്(75) അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് വില്ല്യംസ്(75) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്ന് രാവിലെയാണ് രാജേഷ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി 150-ൽ ഏറെ സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്. സീരിയലിലൂടെ അഭിനയരംഗത്തെത്തിയ രാജേഷ് പിന്നീട് സിനിമകളിൽ സജീവമായി
രാജേഷ് 1974 ൽ ബാലചന്ദർ സംവിധാനം ചെയ്ത ‘അവൾ ഒരു തുടർകഥൈ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത രാജേഷിന് 1979-ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിൽ നായകനാകാനുള്ള അവസരം ലഭിച്ചു. ഭാഗ്യരാജിൻ്റെ 7 ഡേയ്‌സ്, കമലഹാസനൊപ്പമുള്ള സത്യ, മഹാനടി, വിരാണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് രാജേഷ് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു.
ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ മെറി ക്രിസ്‌സ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.