ഇപ്പോഴും കാൻസർ ബാധിതയായ ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്നുണ്ട്: സീമ ജി നായർ

പ്രേക്ഷകർക്ക് സുപരിചിതയായ സിനിമാ സീരിയൽ ആർട്ടിസ്റ്റ് ആണ് സീമ ജി നായർ. ഒരു അഭിനേത്രി എന്നതിലപ്പുറം സീമയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത് സിനിമാ സീരിയൽ താരമായത് ശരണ്യയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ്. രോഗ ബാധിതയായിരുന്ന ശരണ്യക്ക് വേണ്ടി അവസാന നിമിഷം വരെയും സീമ കൂടെ നിന്ന്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് രോഗാവസ്ഥയിൽ ആയിരുന്ന ശരണ്യക്ക് വേണ്ട എല്ലാ സഹായങ്ങളും സീമ ചെയ്തു. ശരണ്യയുടെ മരണ ശേഷവും ആ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് സീമ. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് ശരണ്യയെ കുറിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെക്കേണ്ടി വന്നതെന്നും ഒരു കൈകൊണ്ടു ചെയ്യുന്നതും മറു കൈ അറിയരുതെന്നായിരുന്നു ആഗ്രഹം എന്നും സീമ പറയുന്നു. വളരെക്കാലം മുൻപ് താൻ ജീവ കാരുണ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങി തിരിച്ചതാണെന്നും ഇപ്പോഴും കാൻസർ ബാധിതയായ ഒരു പെൺകുട്ടിയെ താൻ സംരക്ഷിക്കുന്നുണ്ടെന്നും എന്നാൽ ആ പെൺകുട്ടിയുടെ പേര് തുറന്ന് പറയാൻ കഴിയില്ലെന്നും സീമ പറയുന്നു.
"തീരെ നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ശരണ്യയ്ക്കായി സോഷ്യൽ മീഡിയയിലെത്തിയത്. ഒരുപാട് ഓപ്പറേഷനുകൾ ശരണ്യയ്ക്ക് ചെയ്തിരുന്നു. ഓരോ ഓപ്പറേഷനു വേണ്ടിയും പണം കണ്ടെത്തുകയെന്നത് വലിയ പ്രയാസമായിരുന്നു. അന്നു ഞാൻ സിനിമാ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡൻ്റായിരുന്നു. ശരണ്യയും ആത്മയിലെ അംഗമായിരുന്നു. നല്ല പൈസ ഉള്ള വീട്ടിലെ കുട്ടിയാണ് എന്നാണ് ഞാൻ ശരണ്യയെപ്പറ്റി വിചാരിച്ചിരുന്നത്. അവിടെ ചെന്നപ്പോഴാണ് ആ വീടിൻ്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഞാൻ മനസിലാക്കുന്നത്", ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സീമ ജി നായർ പറഞ്ഞു.
"ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച് സോഷ്യൽ വർക്കറായതല്ല ഞാൻ. ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന് നിർബദ്ധമായിരുന്നു. നിവൃത്തി ഇല്ലാതായപ്പോഴാണ് ശരണ്യയെ കുറിച്ച് ആദ്യ പോസ്റ്റ് ഇടുന്നത്. വീഡിയോ ഇടുന്നതിൽ താനും ശരണ്യയുടെ അമ്മയും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് അവളെ കൊണ്ട് കൈ നീട്ടിക്കുന്നത് ചേച്ചിക്ക് സഹിക്കില്ല. ശരണ്യയ്ക്കും അത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അവളെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. ശരണ്യയെ സംരക്ഷിച്ചതു പോലെ തന്നെ ക്യാൻസർ ബാധിതനായ മറ്റൊരാളെ ഞാനിപ്പോൾ സംരക്ഷിക്കുന്നുണ്ട്. അതാരാണെന്ന് ഇപ്പോൾ പറയാനാകില്ല, അഭിനയ രംഗത്തു തന്നെ ഉള്ള ഒരാളാണ്", സീമ കൂട്ടിച്ചേർത്തു.