ഷൈനിനെയും കുടുംബത്തെയും ആശുപത്രിയിൽ എത്തി സന്ദർശിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മറിയ കാർമ്മലിനും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിതാവിന്റെ മരണത്തിലുള്ള ദുഃഖം പങ്കുവച്ച താരം ഷൈനിന്റെ ചികിത്സാകാര്യങ്ങളും തിരക്കി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്ന് സുരേഷ് ഗോപി അറിയിച്ചു. ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂ. പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാകും ഷൈനിന്റെ സർജറിയെന്നും സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ:
" പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല.ചെറിയ പരിക്കുകളേയുള്ളു. ഡോക്ടർമാരുമായി സംസാരിച്ചു. ചടങ്ങൾക്കു ശേഷമായിരിക്കും ഷൈനിന്റെ സർജറി. ഒരു ലോറി ആ സ്പോട്ടിൽ ഇടിച്ച് സ്റ്റിയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പിറകു വശത്ത് ഇടിച്ചു എന്നാണ് അവർ പറഞ്ഞത്. മുൻപിൽ ഇരുന്ന രണ്ടു പേർക്കും പരിക്കില്ല. പുറകിൽ ഇരുന്ന മൂന്നുപേർക്കാണ് പരിക്കുള്ളത്. രാത്രി ഷൈനിന്റെ ചേച്ചിമാരെത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷമാകും സംസ്കാരം."
ഇന്ന് രാവിലെ തൃശൂർ സൺ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെ കണ്ടത്. വിദഗ്‌ധ ചികിത്സയ്ക്കായി ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും ഇന്നലെയാണ് തൃശൂർ സൺ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ ഷൈനിൻ്റെ പിതാവ് സി പി ചാക്കോ (70) മരിച്ചിരുന്നു. ചാക്കോയുടെ മൃതദേഹവും ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലെത്തിച്ചു. തിങ്കളാഴ്‌ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു.