'അത് പ്രസക്തമായ ചോദ്യം': പാർവതി തിരുവോത്തിനെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനതിരേ സർക്കാരിനെ വിമർശിച്ച നദി പർവതി തിരുവോത്തിനെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ. പർവതി ചോദിച്ചതിൽ എന്താണ് തെറ്റെന്ന് അവരുടേത് പ്രസക്തമായ ചോദ്യമാണെന്നും ചിന്മയി അഭിപ്രായപ്പെട്ടു.
'നടി പാർവതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാനലക്ഷ്യം. പോലീസ് അന്വേഷണത്തിലെ സുരക്ഷയെക്കുറിച്ച് ശരിയായ ചോദ്യമാണ് അവർ ചോദിച്ചത്. റിമ കല്ലിങ്കലിനും പാർവതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്? മറുവശത്ത് ദിലീപിന് കുടൂതൽ പ്രൊമോഷൻ ലഭിക്കുന്നു. ഇവിടേയും അവിടേയും വലിയ മാറ്റമൊന്നുമില്ല. കുറഞ്ഞപക്ഷം അവർക്കൊരു ഹേമ കമ്മിറ്റിയെങ്കിലുമുണ്ട്. ഇപ്പോൾ, സഹപ്രവർത്തകയ്ക്കുനേരെ ഭീതിതമായ എന്തോ ഒന്ന് സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അവിടുത്തെ സ്ത്രീകൾ ദിലീപിനൊപ്പം തോളരുമ്മുകയാണ്. നാണക്കേടാണത്.' ചിന്മയി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത കേസുകൾ അവസാനിപ്പിക്കുന്നതിനേകുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കി വന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഇതിനു പിന്നാലെയാണ് സർക്കാരിനെ പരിഹാസ രൂപത്തിൽ വിമർശിച്ചുകൊണ്ട് പാർവതി രംഗത്തെത്തിയത്.
'നമുക്കിനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർഥ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിൽ എന്താണ് മുഖ്യമന്ത്രീ ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളൂ.' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പാർവതി പങ്കുവെച്ച കുറിപ്പ്.
എന്നാൽ മാലാപാർവതി ഉൾപ്പടെയുള്ളവർ പാർവതിയെ വിമര്ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പാർവതി തിരുവോത്ത് വസ്തുതകൾ മനസിലാക്കി പ്രതികരിക്കണം എന്നായിരുന്നു മാലാപർവതി പ്രതികരിച്ചത്. ഹേമ കമ്മിറ്റിയുടെ ഉദ്ദേശം കേസെടുക്കൽ മാത്രം ആയിരുന്നില്ലെന്നും അതിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങൾ ചലച്ചിത്രമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും മാലാപാർവതി പ്രതികരിച്ചിരുന്നു.