മുത്തങ്ങയിലെ ജനങ്ങൾ യഥാർഥത്തിൽ അനുഭവിച്ചതിനേക്കാൾ വലുതല്ല കഥാപാത്രത്തിനായി താൻ നേരിട്ടത്: നരിവേട്ടയിലെ താമി പറയുന്നു

മുത്തങ്ങയിലെ ആദിവാസസമരങ്ങളുടെ കഥപറയുന്ന ടോവിനോ ചിത്രം നരിവേട്ട തിയറ്ററിൽ വൻ വിജയം തീർത്ത് മുന്നേറുകയാണ്. ചിത്രത്തിൽ ആദിവാസിസമൂഹത്തിന്റെ അവകാശപോരാട്ടങ്ങളുടെ വീര്യം ഉൾക്കൊള്ളുന്ന താമി എന്ന കഥാപാത്രമായെത്തിയത് കൊഴിഞ്ഞാമ്പാറ സ്വദേശി പ്രണവ് ടെഫിനാണ്. മൂന്നുമാസത്തോളം മുത്തങ്ങയിൽ താമസിച്ചാണ് ആദിവാസി വിഭാഗത്തിന്റെ ജീവിതവും പണിയ ഭാഷയും പ്രണവ് പഠിക്കുന്നത്. സമരത്തിന്റെ ഭാഗമായിരുന്ന ആളുകളോടൊപ്പം തന്നെ അഭിനയിക്കുമ്പോൾ കഥാപാത്രമായി മാറാൻ തനിക്ക് അത്ര പ്രയാസം തോന്നിയില്ലെന്നും പ്രണവ് പറയുന്നു. മുത്തങ്ങയിലെ ജനങ്ങൾ യഥാർഥത്തിൽ അനുഭവിച്ചതിനേക്കാൾ വലുതല്ല കഥാപാത്രത്തിനായി താൻ നേരിട്ട വെല്ലുവിളികളെന്നാണ് പ്രണവ് പറയുന്നത്.
തീർത്തും അപ്രതീക്ഷിതമായാണ് പ്രണവ് നരിവേട്ടയുടെ ഭാഗമാകുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത്, ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ റീ ഷെയർ ചെയ്യുമ്പോൾ താൻ ഈ സിനിമയുടെ ഭാഗമാകുമെന്ന് പ്രണവും കരുതിയിരുന്നില്ല. ഇൻസ്റ്റഗ്രാമിലെ പ്രണവിൻ്റെ പ്രൊഫൈൽ കണ്ട് ചിത്രത്തിൻ്റെ കാസ്റ്റിങ് ഡയറക്ടർ വിവേക് അനിരുദ്ധാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്.
ചിറ്റൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു പഠനകാലത്തു തന്നെ അഭിനയത്തോട് താൽപ്പര്യം ഉണ്ടായിരുന്ന പ്രണവ് പോക്കിരിരാജ, മലർവാടി ആർട്സ് ക്ലബ് എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനകാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. ഒപ്പം പഠിച്ചിരുന്ന സുഹൃത്ത് വഴിയാണ് ലോകേഷ് കനരാജ് സംവിധാനംചെയ്‌ത വിജയ് ചിത്രം മാസ്റ്ററിലേക്കെത്തുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും വിജയോടൊപ്പം 45 ദിവസത്തോളം ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും പ്രണവ് പറയുന്നു. തുടർന്ന്, ലോകേഷിന്റെ തന്നെ കമൽഹാസൻ ചിത്രം വിക്രത്തിലും പ്രണവ് വേഷമിട്ടു.