'കലയെ ശ്വാസമാക്കിയവൻ': കാന്താര 2 വിന്റെ ലൊക്കേഷനിൽ മരണപ്പെട്ട നിജുവിന്റെ ഓർമ്മ പങ്ക് വച്ച് നാടക കലാകാരൻ ഐ.ഡി. രഞ്ജിത്ത്.

'കാന്താര2' സെറ്റിൽ വച്ച് മരണമടഞ്ഞ നടനും മിമിക്രി താരവുമായ കലാഭവൻ നിജുവിന അനുസ്മരിച്ച് സംവിധായകനും നാടക കലാകാരനുമായ ഐ.ഡി. രഞ്ജിത്ത്. മരണപ്പെട്ട നിജുവിനെക്കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കു വക്കുന്നത്. ബസ്റ്റോപ്പുകളിലും മറ്റും മത്സ്യകച്ചവടം പോലുള്ള തൊഴിലുകൾ ചെയ്ത് അതിജീവനത്തിനായി ശ്രമിക്കുമ്പോഴും നിജുവിന് പറയാനുണ്ടായിരുന്നത് കലയെക്കുറിച്ചായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. കല ജീവശ്വാസമാക്കിയ നിജുവിന്റെ അതിജീവനത്തിന്റെ ഊർജമാണ് അയാളെ കാന്താര 2 വിൽ എത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

'നിജു പ്രണാമം. കാന്താര എന്ന സിനിമയുടെ കർണ്ണാടകയിലെ ലൊക്കേഷനിൽ നിജു കലാഭവൻ. ഇവിടെ വച്ച് നെഞ്ചുവേദന വരികയും സിനിമാക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിജു മരണപ്പെട്ടു. കലാജീവിതത്തിനിടെ നന്മയിൽ അംഗമായി വരികയും നമ്മുടെ സാംസ്കാരിക വിരുന്നിൽ തൻ്റെ പ്രതിഭപ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നിജു അനുഭവിക്കുന്ന ആത്മരതി നാം കണ്ടവരാണ്. മോണോ ഏക്റ്റ്, മിമിക്രി, അഭിനയം എന്നത് നിജുവിന്റെ ശ്വാസമാണ് എന്ന് സംസാരങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ആ രീതിയിൽ അടയാളപ്പെടുത്താൻ അവസരങ്ങൾ ലഭിക്കാത്തതിന്റെ വേദനയും. കലാകാരനെ നിലനിർത്തുന്ന തന്റെ ലക്ഷ്യത്തിലെത്താനുള്ള അതിജീവനത്തിന്റെ ഊർജ്ജമാണ് നിജുവിന്റെ ഈ സിനിമയിൽ എത്തിച്ചത്. പക്ഷെ നിജു. ജീവിതവഞ്ചിയെ കരക്ക് അടുപ്പിക്കുവാൻ ബസ്‌റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷ കൊണ്ടു വന്നിട്ട് മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പന തുടങ്ങി പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായത് ഓർമ്മയിൽ വരുന്നു. അപ്പൊഴും നിജുവിന് സംസാരിക്കുവാൻ ഉണ്ടായിരുന്നത് തന്നിലെ കലയോടും അതിന്റെ നാളെയുടെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

സിനിമ ആത്മാർത്ഥമായി സ്വപ്നം കണ്ട നിജു വലിയ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്നു. പ്രണാമം.'.-രഞ്ജിത്ത് കുറിച്ചു.

Related Articles
Next Story