'63 പേരടങ്ങുന്ന മലയാളി വാട്ട്സ്ആപ് ഗ്രൂപ് ഉണ്ട് . അതിൽ ഉള്ള എല്ലാവരും സുരക്ഷിതരാണ്' വിമാനാപകടത്തിന്റെ നടുക്കം മാറാതെ എലിസബത്ത്

അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ. അഹമ്മദാബാദിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് എലിസബത്ത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇൻൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഃഖത്തിലാണ് എലിസബത്ത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥികളും പിജി ഡോക്ടർമാരുമടക്കം അൻപത് പേർ
അപകടത്തിൽ മരണപ്പെട്ടുവെന്നാണ് എലിസബത്ത് പറയുന്നത്.എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയിൽ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നെന്നും എലിസബത്ത് പറയുന്നു.
"ഞാൻ സുരക്ഷിതയാണ്. ഒരുപാട് ആളുകൾ, എൻ്റെ സഹപ്രവർത്തകർ, ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ് എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേർ പരിക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം.'- എലിസബത്ത് കുറിച്ചു.
“അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരം ഉണ്ട്. കൂടുതൽ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്കു വന്നത്. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ ഇതുവരെ മലയാളികളില്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്സാപ്പിൽ ഉണ്ട്. അതിൽ ഉള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധിപ്പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആശുപത്രിയിൽ നിന്നും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന അൻപതോളം പേർ മരിച്ചതായാണ് സൂചന.
എംബിബിഎസ് വിദ്യാർഥികളുടെ മെസിലും പിജിയിലും സൂപ്പർ സ്പെഷാലിറ്റിയിലുമുള്ള ആളുകൾ താമസിക്കുന്ന ഹോസ്‌റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസിൽ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാർഥികളുടെ ഉച്ച ഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അൻപത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, 25 പേരിലധികം ആളുകളെ കാണാതായെന്നും ആശുപത്രി അധികൃതർ പറയുന്നു.
കാണാതായ കുട്ടികളുടെ കുടുംബത്തെ ഡിഎൻഎ പരിശോധനയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ കണക്ക് അനുസരിച്ചാണ് അൻപത് പേരുടെ മരണ സംഖ്യ പുറത്തുവിട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് ഞാൻ പോയില്ല. ഇവിടെ ആശുപത്രിയുടെ തന്നെ നാലഞ്ച് വലിയ കെട്ടിടങ്ങൾ ഉണ്ട്. ഇതു വലിയ ക്യാംപസ് ആണ്. നാലഞ്ച് ഹോസ്റ്റലുകൾ ആശുപത്രിക്കായുണ്ട്. ഏഴായിരത്തോളം ബെഡുകൾ മുഴുവനായുണ്ട്. അപകടം വന്നപ്പോൾ ഓഫിലുണ്ടായിരുന്നവരെയും മറ്റു ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നവരെയുമൊക്കെ അടിയന്തരമായി വിളിച്ചു. രക്തം ദാനം ചെയ്യുന്നതിനായി പോലും നിമിഷ നേരം കൊണ്ട് ആളുകൾ വന്നു."-എലിസബത്തിന്റെ വാക്കുകൾ.