'ജാനകിയെ രക്ഷിക്കാൻ എബ്രഹാമിനെ കൊല്ലാനാണ് അവരെന്നോട് ആദ്യം ആവശ്യപ്പെട്ടത്': തന്റെ ചിത്രത്തിന് അനുമതി സെൻസർ ബോർഡ് നിഷേധിച്ചു" എം.ബി പദ്മകുമാർ

കലാകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും മേലെ കത്തിവെക്കുന്ന സെൻസർ ബോർഡിന്റെ നടപടി തുടരുകയാണ്. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി നായകനാകുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളം എന്ന ചിത്രത്തിന് മേലാണ് സെൻസർ ബോർഡ് കത്തിവെക്കാൻ ശ്രമിക്കുന്നത്. ചിത്രത്തിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിന്റെ പ്രശ്നം. ഹൈന്ദവ ദൈവമായ സീതയുടെ പേരാണ് ജാനകി എന്ന വാദമാണ് സെൻസർ ബോർഡ് മുന്നോട്ട് വക്കുന്നത്. വലിയ പ്രതിഷേധങ്ങളാണ് ഈ നടപടിക്കെതിരെ സിനിമക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയരുന്നത്. ഇതിനിടെ തന്റെ സിനിമയ്ക്കും സെൻസർ ബോർഡ് ജാനകി എന്ന പേര് ഉപയോഗിച്ചതിന്റെ പേരിൽ അനുമതി നൽകിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ എം ബി പദ്‌മകുമാർ.

ടോക്കൺ നമ്പർ എന്ന തന്റെ സിനിമയ്ക്കാണ് സെൻസർ ബോർഡ് അനുമതി നൽകാത്തതെന്ന് പദ്‌മകുമാർ പറയുന്നു. ജാനകി, എബ്രഹാം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ഇതിൽ ഏതെങ്കിലും പേര് മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജാനകിയ്ക്ക് വേണ്ടി എബ്രഹാമിന്റെ പേര് മാറ്റാനാണ് പറഞ്ഞത്. എന്നാൽ ആ കഥാപാത്രത്തിൻ്റെ പ്രധാന്യം കാരണം സെൻസർ ബോർഡിന്റെ കടുംപിടുത്തത്തിൽ ജാനകിയെ ജയന്തി ആക്കി. ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും പദ്‌മകുമാർ പറഞ്ഞു.

"ജാനകിയെ കൊല്ലണമോ വേണ്ടയോ എന്ന ചർച്ചയാണ് ഇപ്പോഴിവിടെ നടക്കുന്നത്. ഇതിൽ ആദ്യത്തെ വിക്ടിം ഞാനാണ്. കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി ടോക്കൺ നമ്പർ എന്ന സിനിമ ഞാൻ സെൻസർ ചെയ്യാൻ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേ വിഷയം തന്നെ അവിടെ എനിക്കും നേരിടേണ്ടി വന്നു. ജാനകിയും എബ്രഹാമും ആണ് പ്രധാന കഥാപാത്രങ്ങൾ. ഗർഭാവസ്ഥയിൽ തന്നെ എബ്രഹാമിനെയോ ജാനകിയെയോ കൊല്ലാനായിട്ട് സെൻസർ ബോർഡ് എന്നോട് പറഞ്ഞു. ജാനകിയെ രക്ഷിക്കാൻ എബ്രഹാമിനെ കൊല്ലാനാണ് അവരെന്നോട് ആദ്യം ആവശ്യപ്പെട്ടത്. പക്ഷേ കഥാപരിസരം കാരണം എബ്രഹാമിനെ മാറ്റാൻ പറ്റില്ല. പല വാതിലുകളും മുട്ടി, പലരുടെയും കാല് പിടിച്ചു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. ഇന്നീ സമൂഹത്തിൽ ജെഎസ്കെയ്ക്ക് വേണ്ടി വാദിക്കുന്ന ഒരാളും എനിക്ക് വേണ്ടി നിന്നില്ല.

എബ്രഹാമും ജാനകിയുമല്ല പലരെയും അസ്വസ്ഥത പെടുത്തിയത്. അതിന്റെ പ്രമേയം തന്നെയാണ്. സിനിമ ഇറങ്ങരുതെന്ന് ആരൊക്കെയോ ശഠിച്ചത് പോലെ എനിക്ക് തോന്നി. ഒടുവിൽ ജാനകിയ്ക്ക് പകരം ജയന്തി ആക്കി. ഒടുവിൽ വിട്ടു വീഴ്‌ച ചെയ്‌ത്‌ സിനിമയ്ക്ക് ഈ മാസം ഒൻപതിനാണ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത്. ജെഎസ്കെയ്ക്ക് പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ട്. സംതിങ് ഫിഷി", എന്ന് പദ്‌മകുമാർ പറയുന്നു.

Related Articles
Next Story