'ട്രോളിക്കോളൂ, പക്ഷേ കൊല്ലരുത്': മലയാളത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിനെ പറ്റി തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

നിവിൻപോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം ദുൽഖർ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രം ഒഴിച്ചാൽ അനുപമ പരമേശ്വരൻ അധികം മലയാള ചിത്രങ്ങൾ ചെയ്തിട്ടില്ല. എന്നാൽ മറ്റ് ഭാഷകളിലെ ചിത്രങ്ങളിൽ സജീവമാണ് അനുപമ. ഇപ്പോഴിതാ വീണ്ടും സുരേഷ് ഗോപി നായകനാകുന്ന 'ജാനകി വേഴ്സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകിയുടെ വേഷത്തിൽ മലയാളത്തിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുപമ.
ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിൽ തനിക്ക് മലയാളത്തിൽ നിന്നും നേരിട്ട അവഗണനകളെക്കുറിച്ച് തുറന്ന് പറയുകയാണ് അനുപമ.
അഭിനയിക്കാൻ അറിയില്ല എന്നുപറഞ്ഞ് തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ പറഞ്ഞു.മലയാളത്തിൽ ഒരുപാട് ട്രോളുകളും അവഗണനയും ഏറ്റുവാങ്ങിയതിനു ശേഷം വലിയൊരു കഥാപാത്രം ചെയ്തു മലയാളത്തിലേക്ക് തന്നെ തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ തനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്നും കൂട്ടി ചേർത്തു.
"കുറച്ചു നാളുകൾക്കു ശേഷം ഞാൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണ് 'ജെഎസ്കെ'. എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടനെ എന്റെ അടുത്ത് വന്ന ആദ്യ സബ്ജക്ടുകളിൽ ഒന്നായിരുന്നു ജെഎസ്കെ. എനിക്ക് തോന്നുന്നു എന്റെ കരിയറിൽ തന്നെ, എന്റെ ജീവിതത്തിൽ ട്രാൻസ്ഫോർമേഷൻ നടന്ന ഒരു സമയമായിരുന്നു ലോക്ക്ഡൗൺ. അതിനുശേഷം എന്നെ ഇത്രയധികം വിശ്വസിച്ച് ഇത്രയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രം തരാൻ കാണിച്ച ധൈര്യത്തിന് ഞാൻ ആദ്യമായി പ്രവീൺ ചേട്ടന് നന്ദി പറയുന്നു.
കാരണം ഒരുപാട് പേര് എന്നെ മലയാളത്തിൽ മാറ്റിനിർത്തിയിരുന്നു, എനിക്ക് അഭിനയിക്കാൻ അറിയില്ല എന്നു പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകളൊക്കെ ഏറ്റുവാങ്ങി. പക്ഷേ എന്തൊക്കെയായാലും 'ജെഎസ്കെ' എന്ന ഈ സിനിമയിലെ ജാനകിയെ എന്നെ വിശ്വസിച്ചതിന് ഒരുപാട് ഒരുപാട് നന്ദി. ഈ സിനിമ ശക്‌തമായ സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത്രയും ശക്തമായ കഥാപാത്രം എനിക്ക് കൊണ്ടുവന്നുതന്നത് പ്രവീൺ ചേട്ടനാണ്. ആ ധൈര്യം തന്നെ വലിയ വിജയമായി ഞാൻ കണക്കാക്കുന്നു. എനിക്ക് കഴിവുണ്ടെന്ന് തോന്നിയതുകൊണ്ടാണല്ലോ അത് എനിക്ക് തന്നത്. അത് തന്നെ എനിക്ക് ഒരു അംഗീകാരമായി തോന്നുന്നു. ഈ യാത്രയിൽ ഒരുപാട് കഷ്‌ടപ്പെട്ട് ആണ് പ്രവീൺ ചേട്ടൻ ഇവിടെ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം. പക്ഷേ ഈ സിനിമയ്ക്ക് ഒരു ഹൃദയമുണ്ട്. ആ ഹൃദയം ജാനകിയാണ്, ആ ജാനകിയെ സൃഷ്‌ടിച്ചത് പ്രവീൺ ചേട്ടനാണ്. ഇങ്ങനെ ഒരു ദിവസം ഇവിടെ ആഘോഷിക്കാൻ കഴിഞ്ഞതിന് എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
സുരേഷ് സാറിനോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ചിന്താമണി കൊലക്കേസ്, തെങ്കാശി പട്ടണം, സമ്മർ ഇൻ ബേത്ലഹേം തുടങ്ങിയ അടിപൊളി സിനിമകളൊക്കെ കണ്ട് വലിയൊരു ഫാൻ ആയിട്ടുള്ള എന്നെ പിടിച്ച് ഈ സിംഹത്തിൻ്റെ മുന്നിൽ കൊണ്ടിട്ടതിന് വലിയ നന്ദി. എന്റെ കഥാപാത്രത്തിനെകുറിച്ചോ സിനിമയുടെ കഥയെക്കുറിച്ചോ ഞാൻ ഒരുപാട് പറയുന്നില്ല. പക്ഷേ എന്റെ ജീവിതത്തിൽ തന്നെ ഒരു നടി എന്ന നിലയിൽ വളരെ ചാലഞ്ചിങ്ങും ഭയങ്കര ആഹ്ലാദവും തോന്നിയ നിമിഷങ്ങളാണ് എനിക്ക് സാറിന്റെ കൂടെ കിട്ടിയത്. അതും ആദ്യ ഷെഡ്യൂളിൽ. സിനിമയെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല അത് നിങ്ങൾ തന്നെ കണ്ട് അഭിപ്രായം പറയുക. എന്റെ ഒപ്പം നിൽക്കുന്ന എല്ലാവരും എന്റെ സഹതാരങ്ങളല്ല കൂട്ടുകാരാണ്.
നമ്മൾ ഒരുമിച്ചുള്ള ഓരോ നിമിഷവും എനിക്ക് ഓർമയുണ്ട്. എല്ലാവരും ഒത്തിരി കഷ്‌ടപ്പെട്ട് ചെയ്ത ഒരു പടമാണിത് എല്ലാവരോടും നന്ദിയുണ്ട്. സുരേഷ് സാറിനു പ്രത്യേകത നന്ദി. ഞാൻ ഇടയ്ക്കിടെ ഓവർ ആയി എക്സ്പ്രെഷൻ ഇട്ടാലും എന്റെ കൂടെ നിന്ന് എനിക്ക് പ്രചോദനം തന്നതിന് ഒരുപാട് നന്ദി. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നു, ഒരു കാര്യമേ പറയാനുള്ളൂ ട്രോളിക്കോളൂ പക്ഷേ കൊല്ലരുത്.''-അനുപമ പരമേശ്വരന്റെ വാക്കുകൾ.