മർദ്ദന കേസിൽ ഗൂഡാലോചന ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ഉണ്ണിമുകുന്ദൻ

കൊച്ചി: മർദ്ധിച്ചെന്ന പേരിൽ മുൻ മാനേജർ നൽകിയ പരാതിയിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്‌തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിൻ ആരോപണം ഉയർത്തിയിരുന്നു.

മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തി കേസെടുത്തിരിക്കുന്നത്.

എന്നാൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവസ്ഥലത്തെ സിസിടിവിയിൽ മർദിച്ച ദൃശ്യങ്ങൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത ഭാഗത്ത് വച്ചാണ് തന്നെ മർദിച്ചതെന്നാണ് വിപിൻ കുമാറിന്റെ വാദം. വിപിൻ കുമാർ തനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും വ്യാജ പ്രചരണങ്ങൾ നടത്തി അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നും ആരോപിച്ച് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരുന്നു. വിപിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നും ആണ് ഉണ്ണി മുകുന്ദൻ്റെ പ്രതികരണം. നടനെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നതിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related Articles
Next Story