"നീണ്ട മൂക്കുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ മീര ജാസ്മിനീയാണ് ആ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്': സുന്ദർ ദാസ്

രേവതി കലാമന്ദിറിന്റെ ബാനറിൽ 2002 ൽ ദിലീപ് നായകനായെത്തിയ ചിത്രമായിരുന്നു കുബേര. താൻ ദത്തെടുത്ത് വളർത്തുന്ന മൂന്ന് കുട്ടികളുടെ സന്തോഷത്തിന് വേണ്ടി മാസത്തിലൊരു ദിവസം സ്വയം ഒരു പണക്കാരനായി സങ്കൽപ്പിച്ച് കൊട്ടാരം പോലുള്ള വീട് വാടകക്കെടുത്ത് ജീവിക്കുന്ന ഒരു യുവാവായാണ് അതിൽ ദിലീപ് എത്തുന്നത്. അയാളുടെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങൾ പറയുന്ന ചിത്രത്തിൽ നായികമാരായി സംയുക്ത വർമ്മയും ഉമാ ശങ്കരിയും എത്തുന്നുണ്ട്. അതിൽ ഉമാ ശങ്കരി ചെയ്യുന്ന വേഷം ഒരു കുടക് പെൺകുട്ടിയുടേതാണ്. ഒരു നീണ്ട മൂന്നോക്കുള്ള പെൺകുട്ടിയ്ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിൽ ആദ്യം പരിഗണിക്കപ്പെട്ട പേര് മീര ജാസ്മിന്റെതാണെന്നും എന്നാൽ താരത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാലാണ് അവസാനം ഉമാ ശങ്കരിയിലേക്ക് എത്തിയതെന്നും ചിത്രത്തിൻറെ സംവിധായകനായ സുന്ദർ ദാസ് പറയുന്നു.
‘കുബേരന്‍ സിനിമയില്‍ രണ്ട് നായികമാരുണ്ടായിരുന്നു. അതില്‍ ഒന്ന് സംയുക്ത വര്‍മ ആണെന്ന് ആദ്യമേ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. പിന്നെ കുടകിലെ പെണ്ണായിട്ട് ഒരാളെ കൂടെ വേണമായിരുന്നു.
കുടകില്‍ ഷൂട്ട് ചെയ്യേണ്ട സിനിമ നമ്മള്‍ ഊട്ടിയില്‍ ഷൂട്ട് ചെയ്യുകയായിരുന്നല്ലോ. സാധാരണയുള്ള ഒരു നായികയെ വെച്ച് അത് ചെയ്യാന്‍ ആവില്ലായിരുന്നു. മേക്കോവറൊക്കെ വേണമെങ്കില്‍ ചെയ്യാമായിരുന്നു.
നീണ്ട മൂക്കുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ലോഹിയാണ് മീര ജാസ്മിന്റെ കാര്യം പറഞ്ഞത്. മീര ആ സമയത്ത് തമിഴിലൊക്കെ അഭിനയിക്കുന്ന സമയമായിരുന്നു. ലോഹി തന്നെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.
അങ്ങനെ ലോഹിയാണ് മീര ജാസ്മിനെ വിളിക്കുന്നത്. കഥ കേള്‍ക്കാമെന്ന് മീര പറഞ്ഞിരുന്നു. കുടകിലെ സുന്ദരി എന്ന കണ്‍സെപ്റ്റിന് മീര ജാസ്മിന്‍ ഓക്കെയായിരുന്നു. എന്നാല്‍ ആ സമയത്ത് അവര്‍ വളരെ ബിസി ആയിരുന്നു.
ഇതിനിടയില്‍ കുറേ നായികമാരെ പോയി കണ്ടു. നീലപൊന്‍മാനില്‍ അഭിനയിച്ച സുമിത്രയുടെ മകളുണ്ടെന്ന് കേട്ടു. ആ കുട്ടി ഭാരതിരാജയുടെ ഒരു പടത്തില്‍ അഭിനയിച്ചിരുന്നു. അത് കേട്ടതും എനിക്ക് കോണ്‍ഫിഡന്‍സായി. അങ്ങനെയാണ് ഉമ ശങ്കരിയിലേക്ക് എത്തുന്നത്,’ സുന്ദര്‍ ദാസ് പറയുന്നു.