കെഎസ്എഫ്ഡിസി ധനസഹായത്താല്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും പൊട്ടി

അടൂരിന്റെ വാദം സാധൂകരിച്ച് കണക്കുകള്‍.7 ചിത്രങ്ങള്‍ക്ക് ചെലവാക്കിയത് 10,41,49,829 രൂപ,തിരികെ കിട്ടിയത് 28,88,884.99 മാത്രം.നഷ്ടം 10,12,60,944.01 രൂപ .വേണ്ടത്ര പബ്ലിസിറ്റി കിട്ടിയിരുന്നില്ലെന്ന് സംവിധായകര്‍.വലിയ ചിത്രങ്ങള്‍ക്കായി ചെറിയ ചിത്രങ്ങളെ കൈയൊഴിഞ്ഞ് തിയേറ്ററുകള്‍;

By :  Sneha SB
Update: 2025-08-07 07:15 GMT


ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്താല്‍ പുറത്തിറങ്ങിയ ഏഴു ചിത്രങ്ങള്‍ക്കായി ചെലവഴിച്ചത് 10,41,49,829 രൂപ. ഇതില്‍ ആകെ വരുമാനം 28,88,884.99 മാത്രം. അതായത് നഷ്ടമായത് 10,12,60,944.01 രൂപ. നാളിതുവരെ എട്ട് ചിത്രങ്ങളാണ് ഈ പാക്കേജില്‍ പുറത്തിറങ്ങിയത്. അഞ്ചു സിനിമകള്‍ക്ക് വനിതാ സംവിധായകരുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം നല്‍കിയത്. മറ്റു മൂന്നെണ്ണം പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹാത്തിലായിരുന്നു നിര്‍മിച്ചത്. ഇതില്‍ ഏഴു ചിത്രങ്ങളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത്രയും വലിയ തുക നല്‍കി പുറത്തിറക്കിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ അമ്പേ പരാജയം.

എന്നാല്‍ പ്രശ്നങ്ങള്‍ തങ്ങളുടേതല്ലെന്നും കെഎസ്എഫ്ഡിസിയുടേതാണെന്നും സംവിധായകര്‍ പറയുന്നു. വേണ്ടത്ര പബ്ലിസിറ്റി തങ്ങളുടെ സിനിമയ്ക്ക് ലഭിക്കാറില്ലെന്നാണ് അവരുടെ ആരോപണം.

താരാ രാമാനുജന്‍ സംവിധായനം ചെയ്ത നിഷിദ്ധോ,



 

ഐ.ജി. മിനി സംവിധാനം ചെയ്ത ഡിവോഴ്സ്



 

, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ ബി 44 വരെ



 

, ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത നിള



 

, ജെ. ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്റ്റോറിയ



 

എന്നീ ചിത്രങ്ങള്‍ വനിതാ സംവിധായകരുടെ പദ്ധതിയില്‍ പുറത്തിറങ്ങിയവയാണ്.


അരുണ്‍.ജെ. മോഹന്റെ ചുരുള്‍



 

, വി.എസ്. സനോജിന്റെ അരിക്



 

, മനോജ് കുമാറിന്റെ പ്രളയശേഷം ഒരു ജലകന്യക



 

എന്നീ ചിത്രങ്ങളാണ് പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കിയത്. ഒന്നരക്കോടി രൂപയാണ് കെഎസ്എഫ്ഡിസി ധനസഹായം നല്‍കുന്നത്. ഏഴു സിനിമകളില്‍ കൂടുതല്‍ കളക്ഷന്‍ നേടിയത് നിഷിദ്ധോ എന്ന ചിത്രം മാത്രം. ഇതിന് 14,98,503.13 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ഏറ്റവും കുറവ് ഡിവോഴ്സ് എന്ന സിനിമയ്ക്കാണ്. 44,204.91 രൂപ മാത്രമാണ് കളക്റ്റ് ചെയ്യാന്‍ സാധിച്ചത്.

നിഷിദ്ധോ എന്ന ചിത്രത്തിനായി കെഎസ്എഫ്ഡിസി മുതല്‍മുടക്കിയത് 1,60,99,950 രൂപയാണ്. എന്നാല്‍ തിയേറ്ററുകളില്‍ നിന്നും തിരിച്ചുകിട്ടിയതാകട്ടെ 14,98,503.13 രൂപ മാത്രം. അതായത് നഷ്ടം 1,46,014,46.84 കോടി രൂപ. കെഎസ്എഫ്ഡിസിയുടെ ഏഴുസിനിമകളില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും നിഷിദ്ധോ മാത്രമായിരുന്നു.



 

ഈ ചിത്രം തിയേറ്ററുകള്‍ വാടകയ്ക്കെടുത്തായിരുന്നു റിലീസ് ചെയ്തത്.

ഡിവോഴ്സിനു വേണ്ടി ചെലവഴിച്ചത് 1,50,73,065 രൂപ. തിരിച്ചു കിട്ടിയത് 44,204.91 രൂപ മാത്രം. ഏറ്റവും കുറഞ്ഞ കളക്ഷന്‍ ലഭിച്ചതും ഈ ചിത്രത്തിനായിരുന്നു. ഇതിന്റെ നഷ്ടം 1,50,28,860.09 രൂപ.



 

ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന് 1,50,56,612 രൂപ മുതല്‍മുടക്കിയപ്പോള്‍ തിരികെ കിട്ടിയത് 6,88,609.19 രൂപ. ഇതിന്റെ നഷ്ടം 1,43,680,02.81 കോടി. നിളയ്ക്കു വേണ്ടി 1,46,74,337 രൂപയാണ് ചെലവഴിച്ചത്. കിട്ടിയതാകട്ടെ 2,49,944.63 രൂപ. നിളയുടെ നഷ്ടം 1,44,24,392.37 രൂപ. ചുരുള്‍ എന്ന സിനിമയ്ക്കു വേണ്ടി 1,37,43,711 രൂപയായിരുന്നു മുടക്കുമുതല്‍ തിരികെ കിട്ടിയതാകട്ടെ 72,906.88 രൂപ. ഇതിന്റെ നഷ്ടം 1,36,70,804.12 രൂപ. അരിക് എന്ന ചിത്രത്തിന് 1,50,23,292 രൂപ ചെലവായി. എന്നാല്‍ തിരികെ കിട്ടിയത് 93,195.50 രൂപ മാത്രം. ഇതിന്റെ നഷ്ടം 1,49,30,096.50 രൂപ. പ്രളയശേഷം ഒരു ജലകന്യകയ്ക്ക് ആകെ ചെലവ് 1,44,78,862 രൂപയായിരുന്നു. കിട്ടിയതാകട്ടെ 2,41,520.75

രൂപ മാത്രം. ഇതിന്റെ നഷ്ടം 1,49,30,096.50 രൂപ. പ്രളയശേഷം ഒരു ജലകന്യകയ്ക്ക് ആകെ ചെലവ് 1,44,78,862 രൂപയായിരുന്നു. കിട്ടിയതാകട്ടെ 2,41,520.75 രൂപ മാത്രം. ഈ ചിത്രത്തിന്റെ നഷ്ടം 1,42,37,341.25 രൂപ.

ഈ ഏഴു ചിത്രങ്ങളില്‍ ചിലത് രാജ്യാന്തര ചല ച്ചിത്രമേളകളില്‍ ഇടംപിടിച്ചു എന്നതാണ് നേട്ടമായി കരുതുന്നത്. ഇത്തവണത്തെ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പുതുമുഖ സംവി ധായകരുടെ മത്സരവിഭാഗത്തില്‍ 'വിക്ടോറിയ'യിലെ അഭിനയത്തിന് മീനാക്ഷി ജയന്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടി.



 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നില്‍ക്കുമ്പോള്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്. കെഎസ്എഫ്ഡിസി സിനിമ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുമ്പോള്‍ വനിതകള്‍ക്കായാലും പട്ടിക ജാതി / പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കായാലും സിനിമ നിര്‍മ്മാണത്തിന്റെ കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ 3 മാസത്തെ പരിശീലനം നല്‍കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ തങ്ങളുടെ സിനിമകള്‍ക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയിരുന്നില്ലെന്ന് കെഎസ്എഫ്ഡിസി പാക്കേജില്‍ സിനിമയെടുത്ത സംവിധായികമാരില്‍ ചിലര്‍ വെളളിനക്ഷത്രത്തോട് പറഞ്ഞു. തങ്ങള്‍ക്കു ലഭിക്കുന്ന ധനസഹായത്തില്‍ നിന്നും 40 ലക്ഷം രൂപയാണ് നികുതിക്കും വിതരണത്തിനും മാര്‍ക്കറ്റിംഗിനും പബ്ലിസിറ്റിക്കുമെന്നുപറഞ്ഞ് കോര്‍പ്പറേഷന്‍ എടുക്കുന്നത്. എന്നാല്‍ പബ്ലിസിറ്റി പേരിനുപോലും ഉണ്ടാകാറില്ലെന്ന് ഒരു സംവിധായിക വ്യക്തമാക്കി. തന്റെ സിനിമയ്ക്ക് നാലുലക്ഷത്തോളം രൂപയാണ് പിആര്‍ വര്‍ക്കിനായി അവര്‍ നല്‍കിയെന്നു പറഞ്ഞത്. ആ തുകയ്ക്കുള്ള ഒരു പ്രചാരണവും തന്റെ സിനിമയ്ക്കു ലഭിച്ചില്ലെന്നും സംവിധായിക വ്യക്തമാക്കി. കെഎസ്എഫ്ഡിസി പാക്കേജല്ലാതെ പുറത്തിറങ്ങുന്ന ചെറിയ സിനിമകള്‍ക്കു ലഭിക്കുന്ന പബ്ലിസിറ്റി പോലും ലഭിച്ചിട്ടില്ല. ആള്‍ക്കാരിലേക്ക് ഈ സിനിമകളെ കുറിച്ചുള്ള വാര്‍ത്തകളും മറ്റും എത്തിയാല്‍ മാത്രമേ തിയേറ്ററുകളില്‍ സിനിമ കാണാന്‍ അവര്‍ വരൂ. പാക്കേജ് സിനിമകള്‍ക്ക് അത്തരമൊരു പ്രചാരണം ലഭിക്കാറില്ല. അതേസമയം അന്യഭാഷാ ചിത്രങ്ങള്‍ക്കു വരെ ഇവിടെ വന്‍ പിആര്‍ വര്‍ക്കാണ് നല്‍കുന്നത്. അവര്‍ നല്‍കുന്നതിനേക്കാളും നല്ലൊരു തുകയാണ് കെഎസ്എഫ്ഡിസി നല്‍കുന്നത്. എന്നിട്ടും തങ്ങളുടെ സിനിമകളെ പബ്ലിസിറ്റി നല്‍കാതെ തഴയുകയാണെന്നും സംവിധായിക വ്യക്തമാക്കി. അതിനു പുറമെ വലിയ സിനിമകള്‍ വരുമ്പോള്‍ തങ്ങളുടെ സിനിമകളെ തിയേറ്ററുടമകള്‍ മാറ്റുന്ന രീതിയുമുണ്ടെന്നും അവര്‍ പറയുന്നു.

കെഎസ്എഫ്ഡിസി ധനസഹായത്തിനായി അപേക്ഷകര്‍ നല്‍കുന്ന തിരക്കഥ 5 പ്രമുഖ സംവിധായകരടങ്ങിയ പാനലാണ് പരിശോധിക്കുക. തിരക്കഥയുടെ മികവിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 45 അപേക്ഷകള്‍ വരെ ലഭിച്ച ഘട്ടത്തില്‍ 5 തിരക്കഥകളാണ് അന്തിമ പരി ഗണനയിലെത്തിയത്. തിരഞ്ഞെടുക്കപ്പെട്ടവരുമായി സംവിധായകരുടെ പാനല്‍ 2 തവണ അഭി മുഖം നടത്തി അഭിരുചിയും സര്‍ഗശേഷിയും ഉറപ്പുവരുത്തും. തുടര്‍ന്നു മലയാളം തിരക്കഥയുടെ ഇംഗ്ലിഷ് പരിഭാഷ സ്വീകരിക്കും. ഇതരഭാഷയില്‍ നിന്നു ള്ള പ്രഫഷനല്‍ എഡിറ്റര്‍മാരെ വച്ച് ദൈര്‍ഘ്യം 90 മിനിറ്റായി ചുരുക്കും. ശേഷം മലയാളത്തില്‍ അന്തിമ തിരക്കഥ തയാറാക്കി കരാറിലേര്‍പ്പെട്ട് കെഎസ്എഫ്ഡിസി തന്നെ നിര്‍മാണച്ചുമതല ഏറ്റെടുക്കും.

ഒറ്റയടിക്ക് നല്‍കാതെ ഘട്ടംഘട്ടമായാണ് പണം നല്‍കുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിന്റെയും ബജറ്റ് നേരത്തേ നിശ്ചയിക്കും. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കുള്ള പ്രതിഫലമാണ് ആദ്യം നല്‍ കുന്നത്. കെഎസ്എഫ്ഡിസി നിയോഗിക്കുന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ പണച്ചെല വുകള്‍ മോണിറ്റര്‍ ചെയ്യും. ടെക്നിഷ്യന്മാര്‍ ഉള്‍ പ്പെടെയുള്ളവരുടെ ചെലവുകളും നിര്‍മാതാക്ക ളായ കെഎസ്എഫ്ഡിസി തന്നെ വഹിക്കും.

നികുതി, വിതരണം, മാര്‍ക്കറ്റിങ്, പബ്ലിസിറ്റി എന്നിവയ്ക്കായി 30-40 ലക്ഷം രൂപ സഹായധനത്തില്‍ നിന്നു കെഎസ്എഫ്ഡിസി എടുക്കും. സംവിധായകര്‍ ഒരുദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കണം.

Tags:    

Similar News