നടൻ കൃഷ്‌കുമാറിനും മകൾ ദിയക്കുമെതിരെ ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: നടൻ കൃഷ്‌കുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്‌ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിൻ്റെ പ്രതികരണം.
ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ യുപിഐ പേയ്മെൻ്റിനായി ഏർപ്പെടുത്തിയ ക്യൂആർ കോഡിൽ തിരിമറി നടത്തി പണം തട്ടിയെന്ന് ആരോപിച്ച് മൂന്നു ജീവനക്കാർക്കെതിരേ കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. 69 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണ കുമാറിൻ്റെ പരാതി. ഇതിൽ മൂന്നുപേർക്കുമെതിരേ കേസെടുത്തു. മകളെ ഫോണിൽ വിളിച്ചുഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസിലെ ഒന്നാംപ്രതിയായ ജീവനക്കാരിയുടെ ഭർത്താവിനെതിരേയും കേസെടുത്തിരുന്നു.
കവടിയാറിലാണ് ദിയയുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയപ്പോൾ ജീവനക്കാരെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് കൃഷ്ണ കുമാർ പറയുന്നു. ജീവനക്കാർ തെറ്റ് സമ്മതിച്ചു. കേസുകൊടുക്കാതിരിക്കാൻ പണം തിരികെ ആവശ്യപ്പെട്ടു. എട്ടുലക്ഷം രൂപ ജീവനക്കാർ തിരിച്ചു നൽകി. ബാക്കി പണം ഉടൻ നൽകാമെന്നും പോലീസിൽ പരാതിപ്പെടരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദിയ കേറിഷ്ണക്കും കൃഷ്ണകുമാറിനും എതിരെ ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്‌ണകുമാർ പ്രതികരിച്ചു.