'സാമ്പത്തിക തട്ടിപ്പിന് ഇരയായതിന്റെ ട്രോമയിൽ പ്രിയക്ക് ഗർഭാവസ്ഥയിലുള്ള കുഞ്ഞു നഷ്ടമായി': നിഹാൽ പിള്ള

Update: 2025-06-11 09:54 GMT

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമയുടെയും ആളുകൾക്ക് സുപരിചിതയാണ് നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ. ഇപ്പ്പോഴിതാ തങ്ങൾ നേരിട്ട സാമ്പത്തിക തട്ടിപ്പിനെയും അതിനെത്തുടർന്നുണ്ടായ ട്രോമയിൽ ഗർഭിണി ആയിരുന്ന പ്രിയക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതിനെയും പറ്റി തുറന്ന്പറയുകയാണ് പ്രിയയുടെ ഭർത്താവായ നിഹാൽപിള്ള. നടൻ യൂട്യൂബർ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് നിഹാൽ പിള്ള.

'പ്രിയ ഗർഭിണിയായിരുന്ന സമയത്താണ് ഞങ്ങൾക്ക് ആ ചതി പറ്റിയത്. ഞാനും സിനിമയിലേക്ക് ശ്രമിച്ചിട്ട് ക്ലിക്ക് ആയില്ല. അങ്ങനെ വളരെ മോശം സമയമായിരുന്നു ഞങ്ങളുടേത്. എന്റെ ചേച്ചിക്ക് ഞങ്ങളുടെ വീടിൻ്റെ മുന്നിൽ ഒരു പ്ലോട്ട് ഉണ്ടായിരുന്നു. അവിടെ ഒരു കെട്ടിടം പണിയാൻ വേണ്ടി കോൺട്രാക്ടറെ സമീപിച്ചിരുന്നു. അയാൾ ഞങ്ങൾക്ക് കുറഞ്ഞ ഒരു റേറ്റ് ആണ് പറഞ്ഞത്. കെട്ടിടത്തിൻ്റെ പണി തുടങ്ങി ആദ്യമൊക്കെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. അയാൾ വരുന്നത് ഏറ്റവും കൂടിയ ബെൻസ് കാറിൽ ആയിരുന്നു. വിശ്വാസം തോന്നിയപ്പോൾ അഡ്വാൻസായി 9 ലക്ഷം രൂപ അയാൾക്ക് നൽകി. പ്രിയയുടെ സ്വർണം പണയം വച്ചാണ് ആ പണം കൊടുത്തത്. കമ്പിയിറക്കണം എന്ന് പറഞ്ഞാണ് അയാൾ പണം വാങ്ങിയത്. പക്ഷേ കമ്പി ഇറക്കിയില്ല. പണി തുടങ്ങുന്നത് വരെ പണയം വച്ച സ്വർണത്തിന്റെ പലിശ അടയ്ക്കാൻ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. ബിൽഡിങ്ങിൻ്റെ പണിയും അയാൾ നിർത്തി.

ഇതിനിടയിൽ അയാൾ എന്റെ സഹോദരിയുടെ വീടും പണിതുകൊണ്ടിരിക്കുകയായിരുന്നു.

പകുതി ആയപ്പോൾ അതിൻ്റെ പണിയും അയാൾ നിർത്തി. ഞങ്ങൾക്ക് ആകെ വിഷമം ആയിപോയി. ഞാൻ ഡിപ്രെഷനിൽ ആകുന്ന അവസ്‌ഥയിലായി. അയാൾ പിന്നീട് പലിശ തരാൻ പറ്റില്ല പണം തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു ചെക്ക് എഴുതി പണി നടക്കുന്ന കെട്ടിടത്തിൽ വച്ചിട്ടുണ്ട്, വീട്ടിൽ വരാൻ പറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾ ചെന്ന് ചെക്ക് എടുത്തു നോക്കിയപ്പോൾ അയാളുടെ ഒപ്പില്ല അതിൽ. ഞാൻ തിരിച്ചു വിളിച്ചപ്പോൾ മറന്നുപോയി ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് അയാൾ വന്നതേയില്ല. അയാൾ എപ്പോൾ വിളിച്ചാലും കോൾ എടുക്കും പക്ഷേ ഒന്നും ചെയ്യില്ല. കെട്ടിടത്തിൻ്റെ പണി നിർത്തിയപ്പോൾ ഞങ്ങൾ എല്ലാം ആകെ വിഷമത്തിലായി. ഇങ്ങനെ ഒരു തട്ടിപ്പ് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. അതിനു ശേഷം കോവിഡ് വന്നു. എട്ട് വർഷമായിട്ടും ഇന്നും ആ ട്രോമയുണ്ട്. പ്രിയയ്ക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാൾ ഉപദ്രവിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ യൂട്യൂബ് ചാനലിൽ ഇതിനെപ്പറ്റി ഒരു വിഡിയോ ചെയ്തു. ചാനലിൽ ഈ കാര്യം പറഞ്ഞപ്പോൾ കുറേ പേർ കണ്ടു. ഇയാളുടെ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ആ വിഡിയോ കണ്ടു. അങ്ങനെ അയാളെന്നെ വിളിച്ചു. അയാളുടെ പേര് പറയരുത് ആ വിഡിയോ അൺലിസ്‌റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചു. മുൻപ് ഞങ്ങളെ ഭീഷണിപ്പെടുത്തിയയാൾ വീഡിയോ വന്നതോടെ എന്നോടും അമ്മയോടും അപേക്ഷിക്കുകയായിരുന്നു. അയാൾക്ക് രാഷ്ട്രീയക്കാരും പൊലീസുകാരും ഒക്കെ സുഹൃത്തുക്കളായി ഉണ്ടെന്നു പറഞ്ഞു. പക്ഷേ എനിക്ക് പേടി ഇല്ലായിരുന്നു എന്റെ കയ്യിൽ തെളിവെല്ലാം ഉണ്ട്. ഇയാൾ കാരണം ഒരുപാട് പേർ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു പള്ളിക്കു വേണ്ടി കെട്ടിടം നിർമ്മിക്കാൻ പോയി പള്ളിക്കാരെ പോലും പറ്റിച്ചു എന്നാണ് അറഞ്ഞത്. ആ സമയത്ത് യൂട്യൂബ് ചാനലുള്ളതിനാൽ ആണ് സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതെ പോയത്. പണം പോയാലും ഇയാളെ പൊതുമധ്യത്തിൽ കൊണ്ടുവരണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ ഞാൻ പണം തരില്ല എന്ന് പറഞ്ഞിരുന്ന ആൾക്ക് യൂട്യൂബിൽ ഞങ്ങൾക്ക് റീച്ച് ഉണ്ടായതോടെ ഭയമായി. ഇതാണ് സോഷ്യൽ മീഡിയയുടെ ശക്‌തി. പല പ്രാവശ്യമായി കുറച്ചു പണം തന്നു. ഇപ്പോഴും ബാക്കി പൈസ തരാനുണ്ട്'. -നിഹാൽ പിള്ള പറയുന്നു.

Tags:    

Similar News