ഹോംബൗണ്ട് ഛായാഗ്രാഹകൻ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം.

Update: 2025-06-01 11:43 GMT

ഹോളിവുഡ് ഛായാഗ്രാഹകൻ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം. ഹ്രസ്വചിത്രസംവിധായകൻ അഭിനവ് സിങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഹോംബൗണ്ട്, ജൂബിലി, സിടിആർഎൽ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രതീക് ഷാ 20-ഓളം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇരകളായവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് അഭിനവ് സിങ് അവകാശപ്പെട്ടു. നാലുവർഷം മുമ്പ് തന്നെ പ്രതീക് ഷായുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഇന്ത്യൻ വുമൺ സിനിമാറ്റോഗ്രാഫേഴ്‌സ് കളക്ടീവ് (ഐഡബ്ല്യുസിസി)യോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തു.

ജോലി ആവശ്യവുമായി ഇൻസ്റ്റഗ്രാം വഴി പ്രതീക് ഷായെ ബന്ധപ്പെട്ടെന്നും സംഭാഷണം വളർന്നപ്പോൾ നഗ്നചിത്രം ആവശ്യപ്പെട്ടു എന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവം യുവതി മുതിർന്ന ചലച്ചിത്ര പ്രവർത്തകരെ അറിയിച്ചു. ഇത് പിന്നീട് ഐഡബ്ല്യുസിസിക്ക് മുമ്പാകെ എത്തി. സമിതിയിലെ മുതിർന്ന അംഗം പ്രതീക് ഷായെ ബന്ധപ്പെട്ടപ്പോൾ ക്ഷമ ചോദിച്ചതായും അതൊരു ഒറ്റപ്പെട്ടസംഭവമാണെന്നും പറഞ്ഞു. ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു പ്രതീക് ഷായുടെ മറുപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇപ്പോൾ പുതിയ ചിത്രം ഹോംബൗണ്ടിൻ്റെ പ്രദർശനവുമായി ബന്ധപ്പെട്ട് കാൻ ചലച്ചിത്രമേളയിലുള്ള പ്രതീക് ഷാ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

പ്രതീക് ഷായുടെ ചാറ്റുകൾ അതിരുവിട്ടതായിരുന്നുവെന്ന് ആരോപിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ അഭിനവ് സിങ് സ്വന്തം ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടു. നഗ്നചിത്രങ്ങൾ അയക്കുക, ആവശ്യപ്പെടുക തുടങ്ങി, 20-ഓളം സ്ത്രീകൾക്ക് പ്രതീക് ഷായിൽനിന്ന് മോശം പെരുമാറ്റമുണ്ടായതായി അഭിനവ് സിങ് ആരോപിച്ചു. ആരോപണങ്ങളോട് പ്രതീക് ഷാ പ്രതികരിച്ചിട്ടില്ല. അതേസമയം, ആരോണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ഹോംബൗണ്ടിന്റെ നിർമാതാക്കളായ ധർമ പ്രൊഡക്ഷൻസ് രംഗത്തെത്തി. ഹോംബൗണ്ടിൽ ഫ്രീലാൻസർ ആയാണ് പ്രതീക് ഷാ പ്രവർത്തിച്ചതെന്ന് കരൺ ജോഹറിന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി വ്യക്തമാക്കി. പ്രൊജക്ടുമായി ബന്ധപ്പെട്ട കരാറുകൾ അവസാനിച്ചു. പ്രവർത്തകാലയളവിൽ ചിത്രത്തിന്റെ ആഭ്യന്തരപരാതി പരിഹാര സമിതിക്ക് പ്രതീക് ഷായുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ധർമ പ്രൊഡക്ഷൻസിന്റെ പ്രസ്‌താവനയിൽ പറയുന്നു.

Tags:    

Similar News