അഞ്ചാം ദിനം 72 ചിത്രങ്ങള്‍; പാതിരാ പടമായി ഇന്തോനേഷ്യന്‍ ത്രില്ലര്‍

സിസാക്കൊയുടെ 'ബമാകോ', 'ലൈഫ് ഓണ്‍ എര്‍ത്ത്' ചൊവ്വാഴ്ച്ച പ്രദര്‍ശിപ്പിക്കും;

Update: 2025-12-15 08:21 GMT

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച 72 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഈ ദിവസത്തെ പ്രധാന ആകര്‍ഷണം. ഇന്തോനേഷ്യന്‍ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിന്‍ & ഇല്ലിയിന്‍' പാതിരാപ്പടമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ പ്രതിഭയായ ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം 'തിതാഷ് ഏക് തി നദീര്‍ നാം' അജന്ത തിയേറ്ററില്‍ രാത്രി 8.30-ന് പ്രദര്‍ശിപ്പിക്കും.

അദ്വൈത മല്ലബര്‍മ്മന്റെ നോവല്‍ ആധാരമാക്കി നിര്‍മ്മിച്ച ഈ ചിത്രം, വിഭജനത്തിനു മുമ്പുള്ള കിഴക്കന്‍ ബംഗാളിലെ തിതാഷ് നദിയോരത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട സാമൂഹിക സൗഹൃദത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമീസ് കമിങ് ഓഫ് ഏജ് ഡ്രാമയായ 'വണ്‍സ് അപ്പോണ്‍ എ ലവ് സ്റ്റോറി' ന്യൂ-3 തിയേറ്ററില്‍ രാത്രി 8 ന് പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിഖ്യാത സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ 'ലെറ്റര്‍ ടു ആന്‍ എയ്ഞ്ചല്‍' ഏരിസ്‌പ്ലെക്‌സ്-4-ല്‍ രാവിലെ 9.45-ന് പ്രദര്‍ശിപ്പിക്കും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് ജേതാവ് അബ്ദ്‌റഹ്‌മാനെ സിസാക്കൊയുടെ 'ബമാകോ', 'ലൈഫ് ഓണ്‍ എര്‍ത്ത്' എന്നീ ചിത്രങ്ങളും ചൊവ്വാഴ്ച്ച പ്രദര്‍ശനത്തിനെത്തും.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 'ഖിഡ്കി ഗാവ്', 'ദി സെറ്റില്‍മെന്റ്', 'കിസ്സിങ് ബഗ്', 'തന്തപ്പേര്' തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഷെറി ഗോവിന്ദന്റെ 'സമസ്താ ലോക', ശ്രീജിത്ത് എസ് കുമാറിന്റെ 'ശേഷിപ്പ്', നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' തുടങ്ങിയ പ്രമേയത്തിന്റെ പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.

ലോക സിനിമ വിഭാഗത്തില്‍ പ്രശസ്ത സംവിധായകന്‍ റാഡു ജൂഡ് സംവിധാനം ചെയ്ത 'കോണ്ടിനെന്റല്‍ 25' ഉള്‍പ്പെടെ 24 ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

IFFK 2025
Kerala Chalachithra Academy
Posted By on15 Dec 2025 1:51 PM IST
ratings
Tags:    

Similar News