തുടര്‍ഭരണം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതില്‍ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍

ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ ഭരണത്തുടര്‍ച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമര്‍ശനം

Update: 2026-02-14 14:49 GMT

തുടര്‍ഭരണം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതില്‍ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ ഭരണത്തുടര്‍ച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമര്‍ശനം. അര്‍ഹിച്ച യാത്രയയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും വൈകാരികമായി പ്രതികരിച്ചു.സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച എന്ന തലക്കെട്ടോടെ ഫേസ് ബുക്കില്‍ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് മാധ്യമങ്ങളിലൂടെ പ്രേം കുമാറിന്റെ വിമര്‍ശനം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാര്‍ പറയുന്നു. അര്‍ഹിച്ച യാത്ര അയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും പ്രേം കുമാര്‍ പറഞ്ഞു.ഇത്ര ധൃതി പിടിച്ച് തിടുക്കപ്പെട്ട് തന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാര്‍ പറയുന്നു.ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല എന്നും പ്രേം കുമാര്‍ വ്യക്തമാക്കി. താന്‍ പ്രകടിപ്പിച്ചത് അതൃപ്തി അല്ലെന്നും, മനുഷ്യനായതിനാല്‍ അഭിപ്രായം പറയുന്നു എന്നും പറഞ്ഞുകൊണ്ടാണ് പ്രേംകുമാര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്

Similar News