ഓടിടി പ്ലാറ്റ്ഫോമുകളുടെ 120 കോടി ഓഫർ നിരസിച്ചു, 'സിത്താരേ സമീൻപർ തീയേറ്ററുകളിൽ മാത്രമായി പുറത്തിറക്കാനുള്ള അമീർ ഖാന്റെ തീരുമാനത്തിന് കയ്യടി
പുതിയ ചിത്രമായ 'സിത്താരേ സമീൻപർ' ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന ആമിർ ഖാന്റെ നിലപാടിന് കൈയടിച്ച് മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ആമിർ ഖാന്റെ തീരുമാനം ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമുള്ളതാണെന്നാണ് സംഘടനയുടെ അഭിപ്രായം. തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് എംഎഐ പ്രസ്‌താവന പുറത്തിറക്കിയത്.
'സിത്താരേ സമീൻപർ തീയേറ്ററുകളിൽ മാത്രമായി പുറത്തിറക്കാനുള്ള ആമിറിന്റെ തീരുമാനം, തീയേറ്ററുകളിലുള്ള അദ്ദേഹത്തിന്റെ്റെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. തീയേറ്ററുകൾക്കൊപ്പം നിന്നതിന് ആമിർഖാനോട് നന്ദി പറയുന്നു', എംഎഐ പ്രസിഡന്റും പിവിആർ പിക്ചേഴ്സ് ലിമിറ്റഡ് സിഇഒയുമായ കമൽ ജ്ഞാൻചന്ദനാനി പറഞ്ഞു.
'ആമിർ ഖാൻ എപ്പോഴും സിനിമ നിർമിച്ചിട്ടുള്ളത് തീയേറ്റർ അനുഭവത്തിന് വേണ്ടിയാണ്. 'സിത്താരേ സമീൻപറി'ലൂടെ തീയേറ്ററുകളെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ്റെ തീരുമാനം സുപ്രധാനമാണ്. കേവലമൊരു ചിത്രത്തിൻ്റെ റിലീസ് മാത്രമല്ലിത്, തീയേറ്ററുകളിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ സന്ദേശം കൂടിയാണ്. ധൈര്യപൂർവ്വം തീയേറ്ററുകൾക്കൊപ്പം നിന്നതിന് ആമിർ ഖാൻ പ്രൊഡക്ഷൻസിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു', എന്നായിരുന്നു സിനിപോളിസ് സിഇഒ ദേവാംഗ് സമ്പത്തിന്റെ പ്രതികരണം.
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം അമീർ ഖാൻ അഭിനയിച്ച ചിത്രമാണ് സിതാര സമീൻ പർ. താരത്തിനൊപ്പം ജെനീലിയ ദേശ്‌മുഖും പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ആർ.എസ്. പ്രസന്ന സംവിധാനംചെയ്‌ത ചിത്രത്തിൽ, ഭിന്നശേഷിക്കാരായ ബാസ്കറ്റ്ബോൾ താരങ്ങളുടെ കോച്ചായാണ് ആമിർ വേഷമിടുന്നത്. ഭിന്നശേഷിക്കാരായ 10 അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു.
ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രം ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് നേരത്തേ ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു. ആമസോൺ പ്രൈമിൻ്റെ 120 കോടി വാഗ്ദാനം നിരസിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തീയേറ്ററിൽ ഇറങ്ങി ഒരുവർഷത്തിന് ശേഷം യൂട്യൂബിൽ പുറത്തിറക്കുമെന്നാണ് ആമിറിന്റെ പ്രഖ്യാപനം.