മർദ്ദനശ്രമം : ഉണ്ണിമുകുന്ദനെതിരെ മാനേജരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
ഉണ്ണിമുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തു. തന്നെ മർദിച്ചെന്ന ഉണ്ണിമുകുന്ദന്റെ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഉണ്ണിമുകുണ്ടനെതിരെ പോലീസ് കേസെടുത്തത്. മർദിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് ഉണ്ണിമുകുന്ദനെതിരെ കേസ് എടുത്തിരിക്കുന്നത്. ഉണ്ണിമുകുന്ദനൊപ്പം 6 വർഷമായി പ്രവർത്തിക്കുന്ന ബിപിൻ എന്ന ആളാണ് പരാതി നൽകിയത്.
'ഉണ്ണിമുകുന്ദൻ രാവിലെ എന്നെ വിളിച്ചു. താമസിക്കുന്ന സ്ഥലത്ത് നിന്നും താഴേക്ക് പാർക്കിങ്ങിലേക്ക് ഇറങ്ങി വരാൻ പറഞ്ഞു മർദ്ധിക്കുകയായിരുന്നു.അസഭ്യം പറയുകയും ചെയ്തു. ഈ അടുത്ത കാലത്തായി പുള്ളിക്ക് ധാരാളം ഫ്രസ്ട്രേഷൻ ഉണ്ട്. മാർക്കോക്ക് ശേഷം നല്ലൊരു പടം കിട്ടിയിട്ടില്ല, ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രത്തിൽ നിന്നും ഗോകുലം മൂവിസ് പിന്മാറി. അതിന്റെ എല്ലാ ഫ്രസ്ട്രേഷനും അദ്ദേഹത്തിനുണ്ട്. അത് കൂടെയുള്ളവരോടാണ് തീർക്കുന്നത്' ഇങ്ങനെയാണ് പരാതിക്കാരനായ ബിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിപിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉണ്ണിമുകുന്ദൻ കരണത്തടിച്ചു, കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങി 6 വകുപ്പുകൾ ആണ് ഉണ്ണിമുകുന്ദന് എതിരെ ചുമത്തിയിരിക്കുന്നത്.
ബിപിൻ പോലീസിന് നൽകിയ പരാതി...
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രഫഷനൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തിൻ്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായിമാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്‌നങ്ങൾ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.
അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ അന്നൗൻസ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിൽ നിന്നും പിൻമാറി. അത് അദ്ദേഹത്തിനു വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗൺസ് ചെയ്‌ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണിമുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞാണ് തീർത്തത്.
കൂടാതെ, മറ്റ് പല സിനിമളുടെയും പ്രമോഷൻ ചെയ്യുന്ന ഞാൻ കഴിഞ്ഞയാഴ്ച്‌ച റിലീസായ ഒരു പ്രമുഖതാരത്തിൻ്റെ ഒരു ചിത്രത്തിന് (നരിവേട്ട) നല്ല അഭിപ്രായം പറഞ്ഞ് എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്‌റ്റ് ചെയ്തത് അദ്ദേഹത്തിന് എന്നോട് വലിയ വിദ്വേഷം ഉണ്ടാക്കി. അന്നുതന്നെ എന്നോട് അദ്ദേഹത്തിന്റെ മാനേജർ പദവിയിൽ ഇനി തുടരേണ്ടതില്ല എന്ന് അറിയിച്ചു. ഞാനത് സമ്മതിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇന്ന് രാവിലെ എന്നെ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിക്കുകയും അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാൻ പുറത്ത് ഒരെങ്കിലും റസ്‌റ്റോറിൽ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു വഴങ്ങാതെ എന്നെ അപായപെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി ഞാൻ താമസിക്കുന്ന കാക്കനാണ് ഡിഎൽഎഫ് ന്യൂട്ടൺ ഹൈറ്റ്സ് എന്ന ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും യാതൊരു പ്രകോപനവും കൂടാതെ എന്നെ വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിങ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും (ഈ ഗ്ലാസ് ഉണ്ണിമുകുന്ദൻ ശത്രുത വച്ചുപുലർത്തുന്ന മറ്റൊരു പ്രമുഖ താരം എനിക്ക് ഗിഫ്റ്റ് തന്നതാണ് എന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് അത് എറിഞ്ഞുടച്ചത്) എന്റെ താടിയിൽ ആദ്യം മർദ്ദിക്കുകയും എന്നെ രണ്ടു കൈകാലും ചേർത്തുപിടിച്ച് ക്രൂരമായി മർദിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കുതറി ഓടുകയും, ആ പാർക്കിങ് ഏരിയയിലൂടെ പുറകെ ഓടി വന്ന് എന്നെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യവശാൽ അതുവഴിവന്ന മറ്റൊരു ഫ്ളാറ്റിലെ താമസക്കാരനായ വിഷ്ണു ആർ. ഉണ്ണിത്താൻ എന്ന വ്യക്‌തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മർദിക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇനി എൻ്റെ മുന്നിൽ കണ്ടാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുള്ളതാണ്. മേൽപ്പറഞ്ഞ വ്യക്തി മുൻപും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരേയും ഭീഷണിപെടുത്തുകയും അക്രമിക്കുകയും ചെയ്തത് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന കാലയളവിൽ ഞാൻ നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ആയതിനാൽ എനിക്ക് നേരിട്ട ദുരനുഭവത്തിൽ ഉണ്ണിമുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നൽകാൻ വേണ്ട നിയമസഹായങ്ങൾ ചെയ്തു തരണമെന്നു അങ്ങയോട് അപേക്ഷിക്കുന്നു. കൂടാതെ ടിയാൻ അറിയപെടുന്ന ഒരു നടൻ ആയതിനാലും സ്വാധീനം ഉള്ള വ്യക്തിയായതിനാലും എൻ്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഇതിനാൽ അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
വിപിൻ കുമാർ വി.