മകൾ മലയാളസിനിമയിലേക്ക് ചുവട് വക്കുന്നു, ഉർവ്വശിയെക്കുറിച്ച് പറഞ്ഞപ്പോൾ തൊണ്ടയിടറി മനോജ് കെ ജയൻ

Update: 2025-06-11 09:25 GMT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയുടേയും മനോജ് കെ ജയന്റേയും മകളായ തേജലക്ഷ്മി 'സുന്ദരിയായ സ്റ്റെല്ല' എന്ന ചിത്രേത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോഴിതാ, വൈകാരികമായി മുൻ ഭാര്യയായ ഉര്വശിയെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ ജയൻ. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന "സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടൻ കണ്ണു നിറഞ്ഞ് തന്റെ മുൻജീവിതപങ്കാളിയെക്കുറിച്ചു സംസാരിച്ചത്. വൈകാരികമായി വാക്കുകൾ മുറിഞ്ഞ മനോജ് കെ ജയനെ ആശ്വസിപ്പിച്ചതും മകൾ കുഞ്ഞാറ്റയാണ്.

മകളുടെ സിനിമാ മോഹം അറിയിച്ചപ്പോൾ അമ്മ ഉർവശിയെ അറിയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്നും, ഉർവശി ഒരു വെർസറ്റയിൽ ആക്ടർ ആണെന്നും മനോജ് കെ ജയൻ പറഞ്ഞു. അഭിനയത്തിൽ സീനിയർ ആയതുകൊണ്ട് തന്നെ മകൾക്കുവേണ്ടിയുള്ള സിനിമയുടെ കഥ ആദ്യം കേൾക്കേണ്ടത് ഉർവ്വശിയാണെന്ന് താൻ പറഞ്ഞെന്നും ഉർവ്വശി കേട്ട് സമ്മതം മൂളിയതിന് ശേഷമാണ് താൻ കഥ കേട്ടതെന്നും മനോജ് കെ ജയൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ താൻ അൽപം ഇമോഷണൽ ആണെന്നും മനോജ് കെ ജയൻ പറഞ്ഞു.

"എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസിൽ എന്റെ കുഞ്ഞിനെയും കൂട്ടി ചെന്നൈയിൽ നിന്ന് വരുമ്പോൾ ഇങ്ങനെയൊരു കാര്യം ഞാൻ മനസിൽ ആലോചിച്ചിരുന്നില്ല. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസിൽ. എന്റെ കരിയറിൽ ഗ്യാപ് വന്നതിനൊക്കെ കാരണം ഞാൻ എന്റെ മകളെ അതുപോലെ സ്നേഹിച്ച് നോക്കിയത് കൊണ്ടാണ്. എന്റെ ഇഷ്ടത്തിന് ഞാൻ അവളെ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു. പ്ലസ്‌ട കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂർ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെത്തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവൾ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു‌.

രണ്ട് വർഷം മുമ്പാണ് അവൾ എന്നോട് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവൾ ആദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. എന്റെ ആഗ്രഹങ്ങൾ എന്തു തന്നെയായാലും മകൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവൾ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ അമ്മ ഉർവശിയെ ആദ്യം അറിയിക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്സ‌സറ്റൈൽ നടിയാണ്. അവൾ ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്സുമാണ് പിന്നീടുള്ള കാര്യങ്ങൾ ചെയ്തത്. മകൾക്ക് അഭിനയിക്കാൻ നല്ലൊരു സിനിമയുണ്ടെന്നും കഥ കേൾക്കണമെന്നും സേതു പറഞ്ഞു. ഉർവശിയാണ് ആദ്യം കഥ കേൾക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിർന്ന അഭിനേത്രി. അവർ കേട്ടതിന് ശേഷം ഞാൻ പറഞ്ഞു. അവർ കഥ കേട്ടു, വളരെ തൃപ്തിയായി. മകൾക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാൻ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി.' - മനോജ് കെ ജയന്റെ വാക്കുകൾ.

Tags:    

Similar News