'ന്യൂജൻ പാട്ടുകൾക്കു തുടക്കമിട്ട ജാസി ഗിഫ്റ്റിനുവേണ്ടിയും ഞാൻ വരികളെഴുതി': കൈതപ്രം
സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് നരിവേട്ട എന്ന ടോവിനോ ചിത്രത്തിലെ മിന്നൽ വള എന്ന് തുടങ്ങുന്ന ഗാനം. ആ ഗാനത്തിന്റെ വരികളെഴുത്തിയിരിക്കുന്നത് ധാരാളം പഴയകാല ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയിട്ടുള്ള കൈതപ്രം നാരായണൻ നമ്പൂതിരിപ്പാടാണ്.ആശയത്തിന് പ്രാധാന്യമുള്ള പാട്ടുകളാണ് കൂടുതലും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുള്ളത്. ഇപ്പോഴിതാ താനെഴുതിയിട്ടുള്ള പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ന്യൂജൻ പാട്ടുകൾക്കു തുടക്കമിട്ട ജാസി ഗിഫ്റ്റിനുവേണ്ടിയും താൻ വരികളെഴുതിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. പുതിയ കാലത്തെ പാട്ടുകളെക്കുറിച്ചുള്ള അഭിപ്രായമെന്തെന്ന അവതാരകയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. താൻ അത്ര പഴയ പാട്ടുകാരനല്ലെന്നും ന്യൂ ജെൻ പാട്ടുകൾക്ക് വേണ്ടി താൻ മുൻപും വരികളെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടുകളോടുള്ള ആളുകളുടെ ഇഷ്ടം മാറിക്കൊണ്ടിരിക്കുമെന്നും പണ്ട് കൂടുതലും കവിതയുള്ള പാട്ടുകളായിരുന്നു ഇന്നതുമാറി എന്നും അദ്ദേഹം പറഞ്ഞു. എന്നുവച്ച് കവിതയില്ലാത്ത പാട്ടുകൾ നല്ലതല്ല എന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു. പാട്ടിന്റെ കാര്യത്തിൽ കടുംചിട്ടകളൊന്നും ഇല്ലെന്നും എന്നാൽ നല്ല ഭാഷയുടെ കാര്യത്തിൽ കോംപ്രമൈസ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാനങ്ങനെ പഴയ പാട്ടുസ്‌കൂളിലെ മാഷൊന്നുമല്ല. പാട്ടിനു പുതിയ കാലമെന്നോ പഴയ കാലമെന്നോ ഉണ്ടോ? ആരു ചിട്ടപ്പെടുത്തിയെന്നതോ ഏതു കാലത്തു ചിട്ടപ്പെടുത്തിയെന്നതോ ആസ്വാദനത്തെ ബാധിക്കുന്നില്ല. എല്ലാ ഇഷ്ടങ്ങളും അങ്ങനെയാണ്. ഇഷ്ടങ്ങളാണ് മാറിക്കൊണ്ടിരിക്കുന്നത്. പണ്ടു കൂടുതലും കവിതയുള്ള വരികളായിരുന്നു. ഇന്നതു മാറി. എന്നുകരുതി, കവിതയില്ലാത്ത പാട്ടുകൾ നന്നല്ലെന്നല്ല. ചിലപ്പോൾ പുതിയ തലമുറ പറയുംപോലെ 'അടിച്ചുപൊളി' വരികളായിരിക്കും സിനിമയിലെ സന്ദർഭത്തിനു ചേരുക. ചിലപ്പോൾ വരികളൊന്നും കാര്യമായില്ലാതെ ഉപകരണസംഗീതമായിരിക്കും വേണ്ടിവരിക. അതൊക്കെ ഓരോ സിനിമയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുതിയ കാലത്തിനുവേണ്ടി മുൻപും ഞാൻ പാട്ടെഴുതിയിട്ടുണ്ട്.ന്യൂജൻ പാട്ടുകൾക്കു തുടക്കമിട്ട ജാസി ഗിഫ്റ്റിനുവേണ്ടിയും ഞാൻ വരികളെഴുതി . പുതിയ കാലത്തെ ആർട്ടിസ്റ്റുകൾക്കൊപ്പം പാട്ടൊരുക്കുമ്പോൾ അവരുടെ ആവശ്യത്തിനനുസരിച്ച് ഞാൻ വഴങ്ങിക്കൊടുക്കാറുണ്ട്. കടുംചിട്ടകളൊന്നുമില്ല. പക്ഷേ, നല്ല ഭാഷയുടെ കാര്യത്തിൽ ആർക്കുവേണ്ടിയും ഒരു കോംപ്രമൈസും ചെയ്യാറില്ല. പാട്ടുകൾ കാതുകളെ മാത്രം ഇഷ്ടപ്പെടുത്തിയാൽ പോരാ, അത് ഹൃദയങ്ങളോടും ചേർന്നുനിൽക്കണം. ഭാഷയിലും സംഗീതത്തിലും സ്വരത്തിലും സ്നേഹം ഉണ്ടായിരിക്കണം. അപ്പോഴേ അവയെ നല്ല പാട്ടുകളെന്നു വിളിക്കാൻ കഴിയൂ... ഓർമിക്കാൻ കഴിയൂ... ഏതുകാലത്തും' - കൈതപ്രം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.