'ആ വാശിയിലും വിഷമത്തിലും മുറിയില്‍ അടച്ചിരിക്കാൻ തയ്യാറല്ലാത്തതുകൊണ്ടാണ് ആ സിനിമകൾ ചെയ്തത്':- അനുപമ പരമേശ്വരൻ

Update: 2025-06-20 07:32 GMT

2015 ൽ നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന നായികയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം ജെയിംസ് ആൻഡ് ആലിസ്, ജോമോന്റെ സുവിശേഷം, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ പ്രധാന വേഷങ്ങളിലെത്തി. പിന്നീട് മലയാള സിനിമയിൽ നിന്ന് മാറി നിന്ന അനുപമ ഇന്ന് തെലുങ്ക് സിനിമയിലെ തിരക്കുള്ള നായികയാണ്. നിരവധി വേഷങ്ങൾ തെലുങ്കിൽ അനുപമയെ തേടിയെത്തി. സാമന്തയും നിതിനും നായിക നായികന്മാരായെത്തിയ 'a ആ' എന്ന ചിത്രത്തിൽ വെറും 6 മിനിട്ടുള്ള രംഗത്തിൽ അഭിനയിച്ചതുകൊണ്ടാണ് അനുപമ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് സിനിമയിൽ നീർപ്പോട്ടിസം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ ടാലന്റിനെയാണ് അംഗീകരിക്കുന്നതെന്നും താൻ അഭിനയിച്ച ആദ്യ തെലുങ്ക് സിനിമയെ മുൻ നിർത്തി പറയുകയാണ് അനുപമ. തന്റെ ആദ്യ സിനിമയെ( പ്രേമം ) തുടർന്നുണ്ടായാ വിഷമം ആണ് തെലുങ്ക് ഭാഷ പഠിച്ച് അഭിനയിക്കാൻ തന്നെ പ്രചോദിപ്പിച്ചതെന്നും അനുപമ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘തെലുങ്ക് സിനിമയില്‍ നെപ്പോട്ടിസം കൊണ്ട് നിലനില്‍ക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരാളുടെ ടാലന്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു നെപ്പോ കിഡ് ആണെങ്കില്‍ പോലും ടാലന്റ് ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ അംഗീകരിക്കുകയുള്ളൂ. അതില്‍ സംശയമൊന്നും വേണ്ട.

ഒരു സിനിമ ചെയ്തത് കൊണ്ടൊന്നും കാര്യമില്ലല്ലോ. ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാനും ആവണ്ടേ. നെപ്പോ കിഡ് ആയത് കൊണ്ട് മാത്രം ഒരു ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

എനിക്ക് സത്യത്തില്‍ നല്ല വാശി ഉണ്ടായിരുന്നു. ആദ്യ സിനിമക്ക് (പ്രേമം) ശേഷം വാശിയും വിഷമവും വന്നിരുന്നു. ആ വാശി കൊണ്ടും വിഷമം കൊണ്ടും ഞാന്‍ മുറിയില്‍ അടച്ചിരിക്കാതെ എന്റെ അടുത്തേക്ക് വന്ന തെലുങ്ക് സിനിമകള്‍ ഞാന്‍ ചെയ്തു.

ഞാന്‍ തന്നെ തനിയെ ആ ഭാഷ പഠിച്ചെടുത്തു. എന്റെ ആദ്യ തെലുങ്ക് സിനിമയില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്തു. അത് വലിയൊരു മാറ്റമായിരുന്നു. ആദ്യ സിനിമക്ക് ശേഷം നല്ലത് എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ വന്നു.

തെലുങ്കില്‍ ഞാന്‍ ആദ്യമായി ചെയ്ത A Aa എന്ന സിനിമയില്‍ വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു ചെയ്തത്. സമാന്തയും നിതിനും അഭിനയിച്ച ആ സിനിമയില്‍ അഞ്ചോ ആറോ മിനിട്ട് മാത്രമായിരുന്നു എന്റെ കഥാപാത്രം വരുന്നത്.

പക്ഷെ ഇന്നും ആളുകള്‍ ആ സിനിമ ഓര്‍ക്കുന്നുണ്ട്. ഞാന്‍ എവിടെ പോയാലും ആളുകള്‍ ആ സിനിമയിലെ ഡയലോഗ് എന്നോട് പറയാന്‍ പറയാറുണ്ട്. ആ അഞ്ചോ ആറ് മിനിട്ടില്‍ വന്നുപോയ എന്റെ ആ കഥാപാത്രമാണ് എനിക്ക് തെലുങ്കില്‍ ബാക്കി സിനിമകള്‍ തന്നത്.

അതുകൊണ്ടാണ് ടാലന്റാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ചെയ്യുന്ന റോള്‍ ഒരു മിനിട്ട് ആണെങ്കിലും പത്ത് മിനിട്ടാണെങ്കിലും നന്നായി ചെയ്താല്‍ ആളുകള്‍ അതിനെ പ്രശംസിക്കും. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു

Tags:    

Similar News