'ജോജു കരഞ്ഞതുപോലെ എനിക്കും കരയണമെന്നുണ്ട്. പക്ഷേ, എനിക്കതിന് കഴിയില്ല': കമൽ ഹാസൻ
കമൽ ഹാസനൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ് കൂടി ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ എല്ലാം ജോജുവിന്റെ അഭിനയത്തെ പ്രശംസിക്കുകയാണ് കമൽഹാസൻ. ജോജു ആരാണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ ഇരട്ട എന്ന സിനിമ കണ്ട് അതിശയിച്ചുപോയെന്നും കമൽ ഹാസൻ പറഞ്ഞിരിരുന്നു. കമൽ ഹാസൻ പറഞ്ഞ അഭിനന്ദനം കേട്ട് ജോജുവിന്റെ കണ്ണ് നിറഞ്ഞതും ആരാധകർ കണ്ടു. ഇപ്പോഴിതാ ജോജു ജോർജ് സിനിമയിലേക്ക് വന്ന വഴികളെ കുറിച്ച് പറഞ്ഞുകൊണ്ട് താനും അത്തരം പ്രയാസങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന ആളാണെന്ന് തുറന്ന് പറയുകയാണ് കമൽ ഹാസൻ.
'കേരളത്തിൽ ഞാൻ ആദ്യമായി വന്നത് എനിക്ക് ഏഴ് വയസുള്ളപ്പോഴാണ്. ആദ്യത്തെ മലയാളസിനിമയിൽ അഭിനയിക്കാനായിരുന്നു വന്നത്. കെ.എസ്. സേതുമാധവൻ സാറായിരുന്നു ആ പടത്തിന്റെ ഡയറക്ടർ. മലയാളസിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യം അതാണ്. പിന്നീട് പത്ത് വർഷത്തിന് ശേഷമാണ് ഞാൻ ഇവിടേക്ക് വീണ്ടും വരുന്നത്. മെരിലാൻഡ് സ്റ്റുഡിയോയിൽ ടെക്നീഷ്യനായി ജോലി ചെയ്തു. ഇടക്ക് ചില സിനിമകളിൽ ചെറുതായി മുഖം കാണിച്ചു.
ചില സിനിമകളുടെ സെറ്റിൽ അവസരം ചോദിച്ച് ചെന്നപ്പോൾ എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്. ജോജു അയാളുടെ കഥ പറയുമ്പോൾ ആ വേദന എനിക്കും മനസിലാകും. തിരിച്ചുവരണമെന്ന് മനസിൽ ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ന് ഇവിടം വരെ എത്തിയത്. ഇന്നും അതേ മനസാണ്. ജോജു കരഞ്ഞതുപോലെ എനിക്കും കരയണമെന്നുണ്ട്. പക്ഷേ, എനിക്കതിന് കഴിയില്ല, കമൽ ഹാസൻ പറയുന്നു.