'അർച്ചന കവി ചെയ്ത ആ വേഷത്തിലേക്ക് കീർത്തി സുരേഷിനെ പരിഗണിച്ചിരുന്നു': മേനഘ
അർച്ചന കവി എന്ന അഭിനേത്രിയെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമായിരുന്നു നീലത്താമര. 1979 ൽ എം ടി യുടെ തിരക്കഥയിൽ അംബികയേയും രവികുമാറിനെയും നയികാ നായകന്മാരാക്കി യൂസഫലി കച്ചേരി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 2009 ലെ നീലതാമര. സുരേഷ് കുമാറായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അർച്ചന കവി ചെയ്ത വേഷത്തിലേക്ക് തന്റെ മകൾ കീർത്തി സുരേഷിനെയും പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് നടിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ മേനഘ. കീർത്തി സുരേഷിനെ വേഷത്തിലേക്ക് പരിഗണിക്കാനായി പലരും സുരേഷ് കുമാറിനോട് പറഞ്ഞെന്നും എന്നാൽ അത് പരിഗണിക്കാതിരുന്ന അദ്ദേഹം അക്കാര്യം തന്നോട് പറഞ്ഞില്ലെന്നും മേനഘ പറയുന്നു. പിന്നീട് വിവരം അറിഞ്ഞ് അതേക്കുറിച്ച് സുരേഷ്‌കുമാറിനോട് ചോദിച്ചപ്പോൾ അത് വേണ്ട റിസ്ക് ആകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മേനഘ പറയുന്നു.
‘കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം അഭിനയിക്കണമെന്ന് മോളുടെ മനസിലുണ്ടായിരുന്നു. ഒമ്പതാം ക്ലാസ് മുതലേ ചാന്‍സ് വരുമായിരുന്നു. നീലത്താമര പടം എടുക്കുമ്പോള്‍ സുരേഷേട്ടനോട് പോലും പലരും പറഞ്ഞെന്ന് ‘കീര്‍ത്തിയെ നീലത്താമരയില്‍ അഭിനയിപ്പിച്ചൂടെ’ എന്ന്.
ലാല്‍ ജോസ് ചോദിച്ചെന്ന് ‘വീട്ടില്‍ തന്നെ താമരയുണ്ടല്ലോ എന്തിനാണ് വീണ്ടും അന്വേിഷിക്കുന്നത്’ എന്ന്. സുരേഷേട്ടന്‍ അപ്പോഴൊന്നും എന്നോട് പറഞ്ഞിട്ടില്ല, പിന്നീടാണ് ഇതൊക്കെ എന്നോട് പറയുന്നത്.
അപ്പോള്‍ ഞാന്‍ ചോദിച്ചു താൻ വന്നത് എം. ടി സാറിൻ്റെ സ്ക്രിപ്റ്റിലൂടെയല്ലേ? നീലത്താമരയും എം. ടി സാറിൻ്റെ ആണല്ലോ, കീര്‍ത്തി നീലത്താമരയില്‍ വന്നാലെന്താണ് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഇല്ല പപ്പി വേണ്ട നമുക്ക് റിസ്‌ക് എടുക്കാൻ പറ്റില്ല’ എന്ന്. അങ്ങനെ കീര്‍ത്തിയെ നീലത്താമരയില്‍ കാസ്റ്റ് ചെയ്തില്ല,’ മേനഘ പറയുന്നു.