ദുബൈയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക വാഹന നമ്പർ സ്വന്തമാക്കി 'മാർക്കോ' നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

Update: 2025-05-31 09:31 GMT

ദുബൈയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക വാഹന നമ്പർ സ്വന്തമാക്കി 'മാർക്കോ' സിനിമയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. എസ് 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ 'മാർക്കോ' വൻ വിജയമായതിന് പിന്നാലെ 'കാട്ടാളൻ' എന്ന ആൻ്റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

 2008 ൽ ദുബൈയിൽ സെയിൽസ് കോഡിനേറ്ററായി കരിയർ ആരംഭിച്ച തൃശൂർക്കാരനാണ് ഷരീഫ് മുഹമ്മദ്‌. ശേഷം ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്റ് ഓഫീസറായി. അതിന് പിന്നാലെ ഒരു വാഹന ലീസിംഗ് കമ്പനിയിലും ജോലി ചെയ്യുകയുണ്ടായി. 2011-ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വ‌പ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇൻ്റർനാഷണൽ ഗ്രൂപ്പിന് ഖത്തറിൽ തുടക്കം കുറിച്ചു. ഒരു മാൻപവർ കൺസൾട്ടൻസിയാണ് ആദ്യമായി തുടങ്ങിയത്. 2017-ൽ ക്യൂബ്സ് ഇൻ്റർനാഷണൽ ലോജിസ്റ്റിക്സ‌ിന് ഇന്ത്യയിൽ തുടക്കമിട്ടു. ക്യൂബ്‌സ് ഇൻറർനാഷണലിന് കീഴിൽ ലോജിസ്റ്റിക്‌സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിംഗ്, സിവിൽ, എംഇപി എഞ്ചിനീയറിംഗ്, ജനറൽ ട്രേഡിംഗ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമാണ് ഇപ്പോൾ ഷരീഫ് മുഹമ്മദ്.

ക്യൂബ്‌സ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആദ്യമായി നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' തിയ്യറ്റാറുകളിലും കേരളത്തിന് പുറത്തും വൻ വിജയമാണ് നേടിയത്. നിർമ്മിച്ച ആദ്യ സിനിമ തന്നെ വിതരണം ചെയ്ത്‌തുകൊണ്ട് ക്യൂബ്സ് എന്റർടെയ്ൻമെൻ്റ്സ് വ്യത്യസ്‌തത പുലർത്തി. അടുത്തതായി 'കാട്ടാളൻ' എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാൻ ഒരുങ്ങുകയുമാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന കാട്ടാളനിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ ആൻ്റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. 

Tags:    

Similar News