'ആ പടം മുടക്കിയിട്ട് അഭിനയിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞു': മണിയൻ പിള്ള രാജു

Update: 2025-06-01 08:22 GMT

മോഹൻലാലിൻറെ തുടരും മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തി മുന്നേറുകയാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവും ഉണ്ട്. മോഹൻലാൽ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും പ്രത്യേകിച്ച് ആദ്യ കാല ചിത്രങ്ങളിൽ എല്ലാം തന്നെ മോഹൻലാൽ കഥാപാത്രത്തിന്റെ ഒരു സുഹൃത്തായോ അല്ലെങ്കിൽ ഒരു സഹപ്രവർത്തകനായോ മണിയൻ പിള്ള രാജുവിനും ഒരു കഥാപാത്രം ഉണ്ടാകും. അത്രയും പാഴാക്കമുള്ളതാണ് അവർ തമ്മിലുള്ള കൂട്ട്കെട്ട്. ഇപ്പോഴിതാ തനിക്കു വേണ്ടി മോഹൻലാൽ ഒരു ചിത്രത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞുവെന്ന് തുറന്ന് പറയുകയാണ് മണിയൻ പിള്ള രാജു.'രാജു ചേട്ടനെ വെച്ച് പ്ലാൻ ചെയ്‌തതല്ലേ. ഞാൻ ഈ ദിവസങ്ങൾ ഫ്രീ ആയിരിക്കും. പക്ഷെ ആ പടത്തിൽ അഭിനയിക്കാൻ വരില്ല' എന്ന് മോഹൻലാൽ പറഞ്ഞുവെന്നാണ് മണിയൻപിള്ള രാജു തുറന്ന് പറയുന്നത്.

 അങ്ങനെ മണിയൻ പിള്ള രാജുവും ലിസിയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് 'ധീം തരികിട തോം' എന്നും അദ്ദേഹം പറയുന്നു.

'പ്രൊഡ്യൂസറായ ആനന്ദേട്ടന് ഒരു പടമെടുക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് മോഹൻലാലിൻ്റെ ഡേറ്റ് കിട്ടാനില്ലായിരുന്നു. ലാൽ വേറെ ഏതോ സിനിമയുടെ തിരക്കിലായിരുന്നു. അപ്പോൾ പ്രിയനാണ് എന്നെ വെച്ചൊരു പടമെടുക്കാമെന്ന് പറഞ്ഞത്.

അങ്ങനെ എന്നെ വെച്ച് ധീം തരികിട തോം എന്ന സിനിമ പ്ലാൻ ചെയ്‌തു. അതിന്റെ ഷൂട്ടിങ്ങിന്റെ കാര്യങ്ങളൊക്കെ റെഡിയാക്കി. ഷൂട്ട് തുടങ്ങാൻ പത്ത് ദിവസം ബാക്കിയുള്ളപ്പോൾ മോഹൻലാലിന്റെ സിനിമ ക്യാൻസലായി.

എന്നെ വെച്ച് സിനിമ ചെയ്യാനിരുന്നതായിരുന്നു എന്നും ലാല് മനസിലാക്കി. 'രാജു ചേട്ടനെ വെച്ച് പ്ലാൻ ചെയ്‌തതല്ലേ. ഞാൻ ഈ ദിവസങ്ങൾ ഫ്രീ ആയിരിക്കും. പക്ഷെ ആ പടത്തിൽ അഭിനയിക്കാൻ വരില്ല' എന്ന് ലാൽ പറഞ്ഞു.

ആ പടം മുടക്കിയിട്ട് അഭിനയിക്കില്ലെന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. ലാൽ എനിക്ക് വേണ്ടി അതിൽ നിന്ന് മാറിനിന്നു. അങ്ങനെയാണ് ധീം തരികിട തോം എന്ന സിനിമ നടക്കുന്നത്. വളരെ നല്ല പടമായിരുന്നു അത്, മണിയൻപിള്ള രാജു പറയുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ധീം തരികിട തോം. ലിസിയും മണിയൻപിള്ള രാജുവും ഒന്നിച്ച സിനിമയുടെ കഥ ബ്രിട്ടീഷ് മ്യൂസിക്കൽ കോമഡി ചിത്രമായ ഹാപ്പി ഗോ ലവ്ലിയിൽ നിന്നാണ്. മുകേഷ്, നെടുമുടി വേണു, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, ശങ്കർ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്.

Tags:    

Similar News