പിറന്നാളിന് കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുവദിച്ചില്ല; ഹോട്ടൽ ജീവനക്കാരോട് മോശമായി പെരുമാറിയതിന് തെലുങ്ക് നടിക്കെതിരെ പോലീസ് കേസ്
തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കേസ് എടുത്ത് പൊലീസ്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെയാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാള്‍ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാന്‍ അനുമതി നിഷേധിച്ചതിനാണ് നടി ഹോട്ടല്‍ ജീവനക്കാരോട് മോശമായി പെരുമാറിയത്. മെയ് 29 നാണ് സംഭവം നടന്നത്.
പബ് മാനേജ്മെന്റിന്റെ പരാതിയില്‍, കല്‍പിക പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടല്‍ വസ്തുവകകള്‍ നശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണമുണ്ട്. ഹോട്ടല്‍ ജീവനക്കാരുമായി കല്‍പിക നടത്തുന്ന വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സെക്ഷന്‍ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പോലീസ് കല്‍പികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2009-ല്‍ ‘പ്രയാണം’ എന്ന ചിത്രത്തിലൂടെയാണ് കല്‍പിക ഗണേഷ് തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഓറഞ്ച്’, ‘ജുലായി’, ‘സീതമ്മ വക്കിത്ലോ ശ്രീരിമല്ലെ ചീതു, ‘പാടി പടി ലെച്ചെ മനസു’, ‘ഹിറ്റ്: ദി ഫസ്റ്റ് കേസ്’, ‘യശോദ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ‘അഥര്‍വ’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമകള്‍ക്ക് പുറമെ ‘എക്കാടിക്കി ഈ പരുഗു’, ‘ലോസര്‍’ എന്നീ രണ്ട് സീ5 വെബ് സീരീസുകളിലും കല്‍പിക ഗണേഷ് അഭിനയിച്ചിട്ടുണ്ട്.