'തൊമ്മനും മക്കളും പൃഥ്വി രാജിനെയും ജയസൂര്യയും വച്ച് ചെയ്യാനിരുന്ന പടം': തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം
കള്ളൻ തൊമ്മന്റെയും മക്കളുടെയും കഥ പറഞ്ഞ സൂപ്പർഹിറ്റ് കോമഡി എന്റർടൈനറായിരുന്ന് തൊമ്മനും മക്കളും. ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ കള്ളൻ തൊമ്മനായി എത്തിയത് രാജൻ പി ദേവ് ആയിരുന്നു. മക്കളായി മമ്മൂട്ടിയും ലാലും. അപ്പനും മക്കളും തമ്മിലുള്ള സൗഹൃദവും സ്നേഹവും എല്ലാം മലയാളക്കര ഒന്നാകെ ഏറ്റെടുത്തു. ആ റോളുകളിലേക് മറ്റൊരാളെ സങ്കല്പിക്കാനാകാത്ത വിധം തൊമ്മനും മക്കളുമായി അവർ മൂന്നുപേരും നിറഞ്ഞ് നിന്നു. എന്നാൽ ചിത്രത്തിൽ ആദ്യം മക്കളായി നിശ്ചയിച്ചത് പൃഥ്വിരാജിനെയും ജയസൂര്യയെയും ആയിരുന്നെന്ന് പറയുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തായ ബെന്നി. പി. നായരമ്പലം. അപ്പന്റെ കഥാപാത്രമായി നിശ്ചയിച്ചത് ലാലിനെയും. എന്നാൽ പിന്നീട് പൃഥ്വിരാജിന് മറ്റൊരു ചിത്രത്തിൻറെ ഡേറ്റുമായി ക്ലാഷ് ഉണ്ടായപ്പോഴാണ് ചിത്രത്തിലേക്ക് മമ്മൂട്ടി വരുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘തൊമ്മനും മക്കളും ആദ്യം പൃഥ്വിരാജ്, ജയസൂര്യ, ലാലേട്ടന്‍ ( സിദ്ധിഖ് ലാലിലെ ലാലേട്ടന്‍) അങ്ങനെ ആലോചിച്ച സിനിമയാണ്. ലാല്‍ ക്രിയേഷനാണ് പ്രൊഡക്ഷന്‍. രാജന്‍ പി. ദേവിന്റെ റോളില്‍ ലാലേട്ടന്‍, രണ്ട് മക്കള്‍ പൃഥ്വിരാജും ജയസൂര്യയും ഇങ്ങനെയാണ് ആലോചിച്ചത്. ഈ ട്രാക്ക് തന്നെ, ഈ ട്രാക്കിന്റെ ലവ് ട്രാക്ക് ഡെവലപ് ആയിട്ടുണ്ടായിരുന്നു.
രാജു വന്ന് കഥ കേട്ടു. കഥ കേട്ടപ്പോള്‍ തന്നെ ചിരിച്ച് ചിരിച്ച് തലകുത്തി മറിഞ്ഞിട്ടാണ് പോയത്. ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടാണ് പോയത്. പക്ഷെ, നമ്മളൊരു ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ച ആ ഡേറ്റില് രാജുവിന് മണിരത്‌നത്തിന്റെ പടം വന്നു. മണിരത്‌നത്തിന്റെ പടം ഭയങ്കര സംഭവം ആണല്ലോ ആ സമയത്ത്.
മണിരത്‌നത്തിന്റെ പടം വന്നിട്ടുണ്ട് ലാലേട്ടാ എന്ന് പ്രൊഡ്യൂസറിനോട് പറഞ്ഞു. പക്ഷെ ഡേറ്റ് കൃത്യമായി പറഞ്ഞിട്ടില്ല. അങ്ങനെ ആ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ രാജുവിന് വരാന്‍ പറ്റാത്ത അവസ്ഥ വന്നു. അപ്പോള്‍ ലാലേട്ടനാണ് പറഞ്ഞത് മമ്മൂക്കയെ ആലോചിച്ചാലോ എന്ന്. അതിന്റെ ലവ് ട്രാക്ക് മമ്മൂക്കക്ക് പറ്റിയ രീതിയില്‍ അല്ല കിടക്കുന്നത്. അത് വര്‍ക്കാവില്ല.
മമ്മൂക്കയോട് പറഞ്ഞുനോക്കാമെന്ന് പറഞ്ഞു. മമ്മൂക്കയെ ഞാനും ലാലു കൂടി കാണാന്‍ പോയി. മമ്മൂക്കയെ കണ്ടപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ഞങ്ങളുടെ അടുത്തൊരു കഥയുണ്ട്. പൃഥ്വിരാജിനെ വെച്ചിട്ട് ചെയ്യാനിരുന്നതാണ്. അതൊന്ന് കേള്‍ക്കാന്‍ പറ്റുമോ’ എന്ന് ചോദിച്ചു.
പിന്നെന്താ എന്ന് ചോദിച്ച് കഥ അദ്ദേഹം കേട്ടു. കഥ കേട്ടപ്പോള്‍ മമ്മൂക്ക ചോദിച്ചു ‘ഈ റോള്‍ പൃഥ്വരാജ് എങ്ങനെ ചെയ്യും. ഞാന്‍ ചെയ്യാം’ എന്ന് പറഞ്ഞു. അങ്ങനെ കമ്മിറ്റഡായി. കഥ കേട്ട ആ നിമിഷം തന്നെ പുള്ളി സമ്മതിച്ചു,’ ബെന്നി പറയുന്നു.