മമ്മൂട്ടി എന്ന് പറഞ്ഞ് മെസേജ് അയച്ചത് മറ്റൊരാൾ പേര് മാറ്റി വിളിച്ചത് മമ്മൂട്ടിയല്ല, തുറന്ന് പറഞ്ഞ് വിൻ സി

Update: 2025-05-26 10:17 GMT

ഒരു റിയാലിറ്റി ഷോയിലെ മത്സരാർഥിയായി വന്ന് പിന്നീട് മലയാള സിനിമയിൽ തന്റേതായൊരു ഇടം നേടിയെടുത്ത അഭിനേത്രിയാണ് വിൻ സി അലോഷ്യസ്. ഇപ്പോഴിതാ തനിക്ക് പറ്റിയ ഒരു അമളി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിൻസി എന്ന് ഒരുമിച്ചെഴുതിയിരുന്ന തന്റെ പേര് 'വിൻ സി' എന്നാക്കി താരം മാറ്റിയത് ഈ അടുത്താണ്. താരം ഏറെ ആരാധിക്കുന്ന മമ്മൂട്ടി താരത്തെ അങ്ങനെ വിളിച്ചതിൽ നിന്നാണ് പേര് മാറ്റുന്നതിനെ കുറിച്ച് വിൻ സി അലോഷ്യസ് ചിന്തിച്ചത്. അത് പല അഭിമുഖങ്ങളിലായി താരം പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്ന് തന്നെ അങ്ങനെ വിളിച്ചത് മമ്മൂക്കയല്ല എന്ന് തുറന്ന് പറയുകയാണ് വിൻ സി അലോഷ്യസ്. മമ്മൂക്കയാണെന്ന് തെറ്റിദ്ധരിപ്പിച്ച് താൻ മറ്റാർക്കോ ആണ് മെസേജ് അയച്ചുകൊണ്ടിരുന്നതെന്നാണ് വിൻ സി പറയുന്നത്. തന്റെ പേര് മാറ്റാനുണ്ടായ കാര്യത്തെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചപ്പോൾ മമ്മൂക്ക അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞതിലൂടെയാണ് താൻ കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും വിൻ സി അലോഷ്യസ് പറയുന്നു.    

“എനിക്ക് അറിയാവുന്ന ഒരാൾ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല, അതിനു ശേഷം ഞാൻ മെസ്സേജ് അയച്ചു. മെസ്സേജിന് മറുപടിയായി വിൻ സി എന്നാണ് വന്നത്. ഞാൻ ഒരുപാട് ആരാധിക്കുന്ന, ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടൻ എന്നെ അങ്ങനെ വിളിക്കുമ്പോൾ എന്തുകൊണ്ട് എന്റെ പേര് മാറ്റിക്കൂടാ. എനിക്ക് എന്നെ അങ്ങനെ വിളിച്ച് കേൾക്കാനാണ് താൽപര്യം. അങ്ങനെയാണ് പേരു മാറ്റിയത്.

എന്റെ പേര് അങ്ങനെ എഴുതുന്നത് എനിക്കും ഇഷ്ട‌മായിരുന്നു. പലരും വിൻ കഴിഞ്ഞു സി എഴുതുമ്പോൾ അതിൽ ഒരു പ്രത്യേകതയുണ്ടല്ലോ, വിജയത്തെ കാണുന്നവൾ അല്ലെങ്കിൽ വിജയത്തിന്റെ കടൽ എന്ന രീതിയിൽ ഞാൻ അർഥം കണ്ടെത്തിയിരുന്നു. എവിടെയും തോറ്റുപോകാതെ നിലനിൽക്കുക എന്നാണ് അതിന്റെ അർഥം. ഏതു മേഖലയായാലും അതിൽ നല്ലനിലയിൽ എത്തണം എന്ന് ഒരു നിശ്ചയദാർഢ്യം ഉണ്ട്. അതുകൊണ്ട് പേര് വിൻസിയിൽ നിന്ന് 'വിൻ സി'യിലേക്ക് മാറ്റാൻ എനിക്കും താല്പര്യമായിരുന്നു.

പിന്നെ കുറേ നാളുകൾക്ക് ശേഷം ഫിലിം ഫെയർ അവാർഡിന്റ സമയത്ത് മമ്മൂക്കയെ ഞാൻ നേരിട്ട് കണ്ടു. ഞാൻ മെസേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് അതിനെ പറ്റി ഒരു ഐഡിയയും ഇല്ല. മമ്മൂക്കയല്ലേ എന്നെ വിൻ സി എന്ന് വിളിച്ചതെന്ന് ഞാൻ ചോദിച്ചു. "അല്ല, എൻ്റെ നമ്പർ വേണമെങ്കിൽ ജോർജേട്ടനോട് ചോദിച്ചാൽ മതി, ജോർജേട്ടൻ തരും" എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാൾ ഞാൻ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കയ്ക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല. എങ്കിലും കുഴപ്പമില്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെ ആരൊക്കെയോ ഓർക്കുന്നുണ്ടല്ലോ" എന്നായിരുന്നു വിൻ സിയുടെ വാക്കുകൾ.

Tags:    

Similar News